കോഴിക്കോട്: ഇരുപത്തിയൊന്നുകാരി ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ ദുരൂഹതകൾ ഉയർത്തുന്നു. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21)യാണ് മരിച്ചത്.മംഗളാപുരത്ത് ബി.ഫാം പഠനം തുടരുന്ന ആയിഷ, മൂന്നു ദിവസം മുൻപാണ് ആൺസുഹൃത്ത് ബഷീറുദ്ദിന്റെ വാടകവീട്ടിലെത്തിയത്. ഇരുവരും ലിവിങ് റിലേഷനിലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായും, ഓണാഘോഷത്തിൽ പങ്കെടുക്കണമെന്ന വിദ്യാർത്ഥിനിയുടെ ആഗ്രഹം ബഷീറുദ്ദീൻ അനുവദിച്ചില്ലെന്നുമാണ് ആരോപണം.മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ വ്യക്തമായ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആത്മഹത്യയായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. എങ്കിലും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.“കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. മോൾ എന്തിന് അവന്റെ കൂടെ പോയെന്ന് അറിയില്ല. മരിക്കുന്നതിന് മുൻപും ഇൻസ്റ്റയിൽ ആക്റ്റീവായിരുന്നു. ചിരവ കൊണ്ട് അടിക്കുമായിരുന്നു. ഒരുവിധ കാരണവശാലും അവധിക്കായി ഇവിടേക്കുവരേണ്ട ആവശ്യം അവൾക്കില്ല. ഒരാഴ്ചയായി കോഴിക്കോട് ഉണ്ടെന്നു കേട്ടു, പക്ഷേ അത് എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. മരണം അടിമുടി ദുരൂഹമാണ്. സമഗ്ര അന്വേഷണം വേണം” — ആയിഷയുടെ ബന്ധു പറഞ്ഞു.