കൊച്ചി :കലാഭവൻ നവാസ് മരണാനന്തര ഇൻഷുറൻസ് ക്ലെയിമായി എൽഐസി വഴി 26 ലക്ഷം രൂപ ലഭിച്ചെന്ന വാർത്ത വ്യാജമാണെന്ന് സഹോദരൻ നിയാസ് ബക്കർ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്തയെ തുടർന്ന് കുടുംബാംഗങ്ങൾ ദുഃഖിതരാണെന്നും നിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.”നവാസ്ക്കയുടെ വേർപ്പാടിന് ശേഷം എൽഐസിയുടെ പേരിൽ പ്രചരിപ്പിക്കുന്ന പോസ്റ്റ് തികച്ചും ഫേക്കാണ്. എൽ ഐ സി യിൽ നിന്നും ‘ഡെത്ത് ക്ലെയിം വഴി 26 ലക്ഷം’ കുടുംബത്തിന് കൈമാറിയെന്നത് അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ ഏജന്റുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്,” നിയാസ് കുറിപ്പിൽ വ്യക്തമാക്കുന്നു.
നവാസ് ഏഴ് വർഷത്തോളം പ്രീമിയം അടച്ചിരുന്നു എന്ന തരത്തിലുള്ള വ്യാജവാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ എൽഐസി യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക രേഖകളൊന്നും പുറത്തുവന്നിട്ടില്ല.ഓഗസ്റ്റ് ഒന്നിനാണ് നവാസ് മരിച്ചത്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.