രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നുള്ളതെന്ന പേരിൽ പ്രചരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ ഡിജെ സംഗീതത്തിന് നൃത്തം ചെയ്യുകയായിരുന്ന സ്ത്രീയെ ഒരാൾ പരസ്യമായി ചവിട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു പ്രാദേശിക ആഘോഷത്തിനിടെ നടന്നതെന്ന് കരുതുന്ന സംഭവത്തിൽ, മുഖപടം ധരിച്ച് ശാന്തമായി നൃത്തം ചെയ്യുകയായിരുന്ന സ്ത്രീയെ പിന്നിൽ നിന്ന് ഒരാൾ പെട്ടെന്ന് ചവിട്ടുകയായിരുന്നു.
സ്ത്രീ മുന്നോട്ട് വീണപ്പോഴും സംഗീതവും ആളുകളുടെ നൃത്തവും തുടരുകയായിരുന്നു. കാഴ്ചക്കാരെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ഈ സംഭവം മാത്രമല്ല, സമീപത്ത് നിന്നവരുടെ പ്രതികരണമില്ലായ്മ കൂടിയാണ്. ഒന്നും സംഭവിക്കാത്ത മട്ടിൽ നിരവധി പുരുഷന്മാർ നൃത്തം ചെയ്യുന്നത് കാണാം. സ്ത്രീയെ സഹായിക്കാനോ അക്രമിയെ തടയാനോ ആരും മുന്നോട്ട് വന്നില്ല.
ക്രൂരത നോക്കി നിന്ന് ജനം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോയിൽ, മുഖപടം ധരിച്ച് നൃത്തം ചെയ്യുന്ന സ്ത്രീയെ പ്രകോപനമൊന്നുമില്ലാതെ ഒരാൾ നടന്നുവന്ന് ശക്തിയായി ചവിട്ടുന്നത് കാണാം. ഇതോടെ അവർ കാലിടറി മുന്നോട്ട് വീഴുന്നു.
സ്ത്രീ അൽപ്പ നേരം തിരിഞ്ഞു നോക്കുകയും അയാളെ ചോദ്യം ചെയ്യുന്നതും കാണാം. എന്നാൽ, ചവിട്ടിയ വ്യക്തിയ്ക്ക് യാതൊരു ഖേദവുമില്ല. ചുറ്റുമുള്ള മറ്റ് പുരുഷന്മാർ ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിന് നൃത്തം തുടരുകയും ചെയ്തു. സ്ത്രീക്ക് യാതൊരു സഹായമോ പിന്തുണയോ ലഭിക്കാതെ വീഡിയോ അവസാനിക്കുന്നു.
ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും രാജ്യത്തുടനീളം ശക്തമായ പ്രതികരണങ്ങൾ നേടുകയും ചെയ്തു.
ആഞ്ഞടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പ്രവൃത്തിയെ ശക്തമായി അപലപിച്ചു. പലരും ഇതിനെ ലജ്ജാകരവും അസ്വസ്ഥതയുണ്ടാക്കുന്നതെന്നും വിശേഷിപ്പിച്ചു. മറ്റുള്ളവർ വെറുതെ നോക്കിനിൽക്കെ ഇത്തരമൊരു അതിക്രമം എങ്ങനെ പൊതുസ്ഥലത്ത് നടക്കുമെന്ന് പലരും ചോദിച്ചു.
ഇയാളെ “പൊലീസ് ചവിട്ടണം” എന്ന് ഒരു ഉപയോക്താവ് എഴുതി. മറ്റൊരാൾ വീഡിയോയെ “വളരെ അസ്വസ്ഥതപ്പെടുത്തുന്നത്” എന്ന് വിശേഷിപ്പിക്കുകയും നടപടിയെടുക്കാൻ രാജസ്ഥാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ നിശബ്ദത ആക്രമണം പോലെ തന്നെ ആശങ്കാജനകമാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു.
ചില കമന്റുകൾ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള പെരുമാറ്റത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അക്രമിയെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ അവിടെയുണ്ടായിരുന്ന ആരും ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് മറ്റുള്ളവർ ചോദിച്ചു.
ഉടൻ നടപടി വേണമെന്ന് ആവശ്യം
വീഡിയോയിൽ കാണുന്നയാൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ പൊലീസിനെ നിരവധി പോസ്റ്റുകളിൽ ടാഗ് ചെയ്തിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥ ടിന ദാബി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെയും ചിലർ ടാഗ് ചെയ്ത് വിഷയം ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിച്ചു.
സ്ത്രീകൾക്കെതിരായ പൊതുസ്ഥലത്തെ അതിക്രമം ഒരു കുറ്റകൃത്യമാണെന്നും, പ്രത്യേകിച്ച് വീഡിയോ തെളിവുകൾ ലഭ്യമാകുമ്പോൾ അത് അവഗണിക്കരുതെന്നും നിരവധിയാളുകൾ ഊന്നിപ്പറഞ്ഞു.
വീഡിയോയുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനോ അറസ്റ്റ് ചെയ്തതിനോ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന രോഷം ശമിപ്പിക്കാൻ അധികാരികൾക്ക് മേൽ സമ്മർദ്ദമുണ്ട്.
ന്യായീകരിച്ചും കമന്‍റുകൾ
ഈ സംഭവം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. പൊതുജനമധ്യത്തിൽ സ്ത്രീ ആക്രമിക്കപ്പെട്ടപ്പോൾ ആരും എന്തുകൊണ്ട് ഇടപെട്ടില്ലെന്ന് പല ഉപയോക്താക്കളും ചോദിച്ചു.
അതേസമയം, ചിലര്‍ പ്രതികരിക്കാതെ നിന്നയാളുകളെ ന്യായീകരിക്കുന്നുമുണ്ട്. മറ്റുള്ളവർ എന്തിന് ഇടപെടണം എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ, അത്തരം ചിന്തകൾ ധാർമ്മികമായ തകർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
പൊതുപരിപാടികൾ എല്ലാവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായിരിക്കണമെന്നും നിശബ്ദത കൂടുതൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂവെന്നും മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
ആശങ്കയായി സ്ത്രീ സുരക്ഷ
ഒന്നും സംഭവിക്കാത്ത മട്ടിൽ ആളുകൾ പെരുമാറിയതോടെ, പൊതു-സാമൂഹിക പരിപാടികളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വൈറൽ വീഡിയോ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഒരു പൊതു അല്ലെങ്കിൽ കുടുംബ പരിപാടിയിൽ നൃത്തം ചെയ്യുന്നത് ഒരു സാഹചര്യത്തിലും അക്രമത്തെ ന്യായീകരിക്കുന്നില്ലെന്ന് പലരും ഊന്നിപ്പറഞ്ഞു.


