കോട്ടയം: എം.സി റോഡിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും അപകടം. എം.സി റോഡിൽ ഏറ്റുമാനൂർ വിമല ആശുപത്രിയ്്ക്കു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഏറ്റുമാനൂർ ചെറുവാണ്ടൂർ തടത്തിൽപ്പറമ്പിൽ ടോമി ജോസഫ് (51) , ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത പാപ്പൻ (61) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.
എറണാകുളത്തു നിന്നും പുനലൂർ ഭാഗത്തേയ്ക്കു പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഏറ്റുമാനൂർ കോടതിപ്പടി ഭാഗത്ത് വിമല ആശുപത്രിയ്ക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടമായി എത്തിയ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ ബസിന്റെ അടിയിൽപ്പെട്ടാണ് ഇരുവർക്കും പരിക്കേറ്റതെന്നു നാട്ടുകാർ പൊലീസിനോടു പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.സി റോഡിൽ തെള്ളകത്ത് വ്യാഴാഴ്ച രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് തെള്ളകം സ്വദേശിയായ വയോധികൻ മരിച്ചത് 37 വർഷം മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് തന്നെയായിരുന്നു. ഈ അപകടത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ മാറും മുൻപാണ് വീണ്ടും അപകടം ഉണ്ടായി രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റത്. തെള്ളകം ഹോളി ക്രോസ് സ്കൂളിനു സമീപം മ്യാലിയിൽ വീട്ടിൽ എം.കെ ജോസഫാണ് (78)മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ തെള്ളകം കുരിശ്കവലയിലായിരുന്നു അപകടം. റിട്ട.സർവേ സൂപ്രണ്ടായ ജോസഫ്, ജോയ്സ് എന്ന പേരിൽ ലോഡ്ജും നടത്തുന്നുണ്ടായിരുന്നു.
37 വർഷം മുൻപ് ഇദ്ദേഹത്തിന്റെ മകൾ ഇതേ സ്ഥലത്തു തന്നെയുണ്ടായ അപകടത്തിൽ വാഹനം ഇടിച്ചാണ് മരിച്ചത്. വീീട്ടിൽ നിന്ന് കാരിത്താസ് ജംഗ്ഷനിലേയ്ക്കു പോകുന്നതിനിടെ അപകടത്തിൽപ്പെട്ടാണ് ഇവർ മരിച്ചത്. തൃശൂരിൽ നിന്നും കൊല്ലം പത്തനാപുരത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് ഇദ്ദേഹം മരിച്ചത്. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (റിട്ട.മെഡിക്കൽ സൂപ്രണ്ട് മെഡിക്കൽ കോളേജ് കോട്ടയം), മറ്റുമക്കൾ – ജയ്സൺ (ബംഗളൂരു), ജയ (യു.എസ്).