കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോള്‍ സര്‍വേ; സീറ്റ് കുറയുമെന്ന ആശങ്കയില്ലെന്ന് ബിജെപി

ബംഗളൂരു : കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം. ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോള്‍. തെലങ്കാനയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം.17-ല്‍ 13 മുതല്‍ 15 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടും. ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കില്‍ സീറ്റുണ്ടാകില്ല. ബിജെപിക്ക് 2 മുതല്‍ 3 സീറ്റ് വരെ കിട്ടാം. എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിർത്തുമെന്നും ലോക്പോള്‍ സര്‍വേ പറയുന്നു.

അതേസമയം സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് ക‌ർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. കർണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് പാർട്ടികളെയും പരസ്പരം സഹായിക്കും. നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന കടമ മാത്രമേ തനിക്കും ബിജെപിക്കുമുള്ളൂ. ട്രെൻഡ് വ്യക്തമാണെന്നും 28-ല്‍ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷ നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്, എന്നിട്ടും ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് സർക്കാരിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles