‘ഇന്ത്യയെ ക്രിക്കറ്റിൽ തോൽപ്പിക്കാൻ ഇനി ഒരേയൊരു വഴി മാത്രം’; ജയിലിൽ നിന്ന് ഇമ്രാൻ ഖാന്‍റെ ഉപദേശം; പിസിബി ചെയർമാന് പരിഹാസം

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ രംഗത്ത്. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരത്തിൽ വിജയിക്കണമെങ്കിൽ നഖ്‌വിയും സൈനിക മേധാവി ആസിം മുനീറും ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങണമെന്ന് ഇമ്രാൻ ഖാൻ പരിഹസിച്ചു. ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാകിസ്ഥാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്‍റെ ഈ പരാമർശം.

Advertisements

മുൻ പ്രധാനമന്ത്രിയുടെ സഹോദരി അലീമ ഖാൻ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇമ്രാന്‍റെ വാക്കുകൾ പങ്കുവെച്ചത്. ഇന്ത്യക്കെതിരെ വിജയിക്കാനുള്ള ഒരേയൊരു വഴി സൈനിക മേധാവി ജനറൽ മുനീറും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ നഖ്‌വിയും ഓപ്പണിങ് ബാറ്റര്‍മാരാവുകയെന്നതാണ്. മുൻ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസ, ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ എന്നിവർ അമ്പയർമാരാകണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു. മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ് ഡോഗർ ഉണ്ടാകണമെന്നും ഇമ്രാൻ പറഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാൻ ടീം ഇന്ത്യയോട് തുടർച്ചയായി തോറ്റതിനെക്കുറിച്ച് താൻ സഹോദരനെ അറിയിച്ചപ്പോഴാണ് ഇമ്രാൻ ഇത് പറഞ്ഞതെന്നും അലീമ പറഞ്ഞു. 1992-ൽ പാകിസ്ഥാന് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാൻ, പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ തകർച്ചയ്ക്ക് കാരണം മൊഹ്‌സിൻ നഖ്‌വിയുടെ കഴിവില്ലായ്മയും സ്വജനപക്ഷപാതവുമാണെന്നും ആരോപിച്ചു. 2024 ഫെബ്രുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ചീഫ് ജസ്റ്റിസ് ഈസയുടെയും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജയുടെയും സഹായത്തോടെ തന്‍റെ പാർട്ടിയുടെ (പാകിസ്ഥാൻ തെഹ്രീകെ-ഇൻസാഫ്) വിജയം ജനറൽ മുനീർ തട്ടിയെടുത്തുവെന്നും 72-കാരനായ ഇമ്രാൻ ദീർഘകാലമായി ആരോപിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് മുതൽ നിരവധി കേസുകളിൽ ഇമ്രാൻ ജയിലിലാണ്.

Hot Topics

Related Articles