ആലപ്പുഴ:കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സി.എം. സെബാസ്റ്റ്യൻ അറസ്റ്റിൽ. ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ സെബാസ്റ്റ്യൻ ജെയ്‌നമ്മ കൊലക്കേസിൽ റിമാൻഡിലാണ്.ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന വിവരം അടങ്ങിയ ശബ്ദരേഖയാണ് കേസ് വീണ്ടും ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോയത്. ഇടപാടിൽ പങ്കെടുത്തിരുന്ന ദല്ലാളായ സോഡാ പൊന്നപ്പൻ, അയൽവാസിയായ ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വർഷം മുൻപാണ് പൊന്നപ്പൻ ശശികലയോട് സംസാരിച്ചത്.ക്രൈംബ്രാഞ്ച് ശബ്ദരേഖ പരിശോധിച്ചു വരികയാണ്. ശശികലയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശബ്ദരേഖയിൽ, സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയതായും, സ്വത്ത് വിൽപ്പനയ്ക്ക് പരിചയപ്പെടുത്തിയതും ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് തിരിച്ചറിഞ്ഞതോടുകൂടി സ്ഥിരമായി സന്ദർശകരായതുമെല്ലാം പൊന്നപ്പൻ വെളിപ്പെടുത്തുന്നു.
ഒരു ദിവസം വൈകിട്ട് ബിന്ദുവിന്റെ വീട്ടിൽ എത്തിയപ്പോൾ, സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു അടിച്ചതിന്റെ പാട് ഉണ്ടായിരുന്നുവെന്നും, അത് ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും പൊന്നപ്പൻ പറയുന്നുണ്ട്.2006 മുതലാണ് ബിന്ദുവിനെ കാണാതായത്. തുടർന്ന് 2017 സെപ്റ്റംബർ 17-ന് സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകി. ജില്ലാ പൊലീസ് മേധാവി വഴി കേസ് 2017 ഒക്ടോബർ 9-ന് സി.ഐ. ഓഫീസിലെത്തി. എന്നാൽ, 70 ദിവസങ്ങൾക്ക് ശേഷം ഡിസംബർ 19-നാണ് എഫ്.ഐ.ആർ. രേഖപ്പെടുത്തിയിരുന്നത്.അന്വേഷണ സമയത്ത് ഉന്നത ഉദ്യോഗസ്ഥർ കേസിൽ മൂക്കുകയർ ഇട്ടിരുന്നതായും, രണ്ടുപേർ കൈക്കൂലി വാങ്ങിയതായും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.


