കറാച്ചി : നയതന്ത്ര രംഗത്തെ വലിയൊരു നേട്ടമായി ഉയർത്തിക്കാട്ടാൻ ശ്രമിച്ച ഒരു സംഭവം പാകിസ്ഥാന് ആഗോളതലത്തില്‍ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. 2026 ഏപ്രില്‍ 10 മുതല്‍ 12 വരെ ഇസ്‌ലാമാബാദില്‍ നടന്ന ഉന്നതതല യുഎസ്-ഇറാൻ ചർച്ചകളാണ് വിവാദത്തിലായിരിക്കുന്നത്. ചർച്ചയുടെ ഫലത്തേക്കാള്‍ ഉപരിയായി, വേദിയായ സെറീന ഹോട്ടലിലെ ബില്ലുകള്‍ അടയ്ക്കുന്നതില്‍ പാകിസ്ഥാൻ സർക്കാർ പരാജയപ്പെട്ടതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയർത്തുന്നു.
ഇന്റലിജൻസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, കുടിശ്ശിക പ്രശ്നം രൂക്ഷമായതോടെ ഹോട്ടല്‍ ഉടമ തന്നെ നേരിട്ട് ഇടപെട്ട് തുക അടച്ചു തീർക്കുകയായിരുന്നു. ഒരു സുപ്രധാന വിദേശനയ നീക്കമായി പാകിസ്ഥാൻ കണ്ടിരുന്ന ഈ സംഭവം ഇതോടെ വലിയൊരു പബ്ലിക് റിലേഷൻസ് തിരിച്ചടിയായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഷിംഗ്ടണിനും ടെഹ്‌റാനുമിടയില്‍ വിശ്വസനീയമായ ഒരു മധ്യസ്ഥനായി സ്വയം അടയാളപ്പെടുത്താനാണ് പാകിസ്ഥാൻ ഈ ഉച്ചകോടിയിലൂടെ ശ്രമിച്ചത്. സെറീന ഹോട്ടല്‍ പോലുള്ള പ്രശസ്തമായ വേദി തിരഞ്ഞെടുത്തതും രാജ്യത്തിന്റെ സ്ഥിരത ലോകത്തിന് മുന്നില്‍ കാണിക്കാനായിരുന്നു. എന്നാല്‍ അടിസ്ഥാനപരമായ ചെലവുകള്‍ പോലും കൈകാര്യം ചെയ്യാൻ കഴിയാത്തത് പാകിസ്ഥാന്റെ നയതന്ത്ര മോഹങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വലിയ വ്യത്യാസമാണ് തുറന്നുകാട്ടുന്നത്.
“അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു പരിപാടിക്കിടെയുണ്ടായ ഈ പരാജയം, ദൈനംദിന പ്രവർത്തനങ്ങള്‍ക്കുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത സർക്കാരിന്റെ അവസ്ഥയെയാണ് കാണിക്കുന്നത്,” എന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നയതന്ത്ര ചർച്ചയ്ക്ക് ആതിഥേയത്വം വഹിച്ച രാജ്യം സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാത്തത് പാകിസ്ഥാന്റെ ഭരണപരവും സാമ്പത്തികവുമായ തകർച്ചയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഐഎംഎഫിന്റെ നിരീക്ഷണത്തില്‍ തുടരുന്ന പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ സംഭവം. 7 മുതല്‍ 9 ശതമാനം വരെ പണപ്പെരുപ്പമുള്ള രാജ്യത്ത് ഇത്തരം സാമ്പത്തിക വെല്ലുവിളികള്‍ നയതന്ത്ര നീക്കങ്ങളെപ്പോലും ബാധിക്കുന്നു എന്നതിന്റെ അടയാളമായി ഈ ഹോട്ടല്‍ ബില്‍ വിവാദം മാറി.
സമാധാന ചർച്ചകളുടെ ഇടനിലക്കാരൻ എന്ന പ്രതിച്ഛായ കെട്ടിപ്പടുക്കാൻ ശ്രമിച്ച പാകിസ്ഥാൻ ഇതോടെ കൂടുതല്‍ സംശയനിഴലിലായി. “നയതന്ത്ര വിജയം അവകാശപ്പെടുന്ന ഒരു രാജ്യത്തിന് ഒരു ഹോട്ടല്‍ ബില്‍ പോലും അടച്ചുതീർക്കാൻ കഴിയുന്നില്ല” എന്നതാണ് നിലവിലെ സാഹചര്യമെന്ന് ഒരു ഉന്നതല വൃത്തം വ്യക്തമാക്കുന്നത്.

