ഗാസ്സയില്‍ വെടിനിർത്തല്‍ ചർച്ചയ്ക്ക് തിരിച്ചടിയാകും വിധത്തില്‍ പ്രകോപന പ്രസ്താവനയുമായി വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ബന്ദിമോചനത്തില്‍ മാത്രം വെടിനിർത്തല്‍ പരിമിതമായിരിക്കുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടുംവരെ ഗസ്സയില്‍ ആക്രമണം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം. വടക്കൻ ഗസ്സയിലേക്ക് പോരാളികള്‍ മടങ്ങിവരുന്നതും ഈജിപ്ത് വഴി ഗസ്സയിലേക്ക് ആയുധങ്ങള്‍ എത്തുന്നതും ഒരു കരാറിന്റെ പുറത്തും ഇസ്രായേല്‍ അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
അടുത്ത ആഴ്ച ദോഹയില്‍ വെടിനിർത്തല്‍ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ് വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന. ദോഹ ചർച്ചയ്ക്ക് തിരിച്ചടിയേല്‍പ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവനയെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് കുറ്റപ്പെടുത്തി. ഉറ്റവരുടെ മോചനം അട്ടിമറിക്കാനുള്ള നീക്കം ഇസ്രായേല്‍ ജനത അനുവദിക്കില്ലെന്ന് ബന്ദികളുടെ ബന്ധുക്കളും പ്രതികരിച്ചു. ഇസ്രായേല്‍ നഗരങ്ങളില്‍ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വെടിനിർത്തല്‍ കരാർ യാഥാർഥ്യമായാലും ലബനാനില്‍ ഹിസ്ബുല്ലയ്ക്കു നേരെയുള്ള ആക്രമണം അവസാനിക്കില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്നലെ അമ്ബതിലേറെ മിസൈലുകളാണ് ഇസ്രായേലിനു നേരെ ഹിസ്ബുല്ല അയച്ചത്. അധിനിവിഷ്ട മൗണ്ട് ഹെർമോണിലെ നിരീക്ഷണ കേന്ദ്രത്തില്‍ മിസൈല്‍ പതിച്ചത് ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. 1973ലെ യുദ്ധാനന്തരം ഇതാദ്യമായാണ് ലബനാനില്‍ നിന്ന് ഇത്തരമൊരു ആക്രമണം.
അതിനിടെ, റഫ ഉള്‍പ്പെടെ ഗസ്സയില്‍ വ്യാപക ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. 54 മൃതദേഹങ്ങളാണ് ഇന്നലെ ആശുപത്രികളില്‍ എത്തിച്ചതെന്ന് ഗാസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ്സയില്‍ സന്നദ്ധ സേവനം അതീവ ദുഷ്കരമെന്ന് റെഡ് ക്രസന്റ് വിഭാഗം വ്യക്തമാക്കി.