ബിജെപി നേതാവിനെ കണ്ട കാര്യം ഇ.പി നേരത്തെ പറഞ്ഞിരുന്നു; കൂടിക്കാഴ്‌ച തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: ഇ.പി. ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്പ് നേരില്‍ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുള്‍പ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരില്‍ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോള്‍ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്താനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. വാർത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ആസൂത്രിതമായ ചില നീക്കങ്ങള്‍ നടന്നു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍. ഇത്തരം തെറ്റായ നിലപാടുകളേയും സമീപനങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിയമപരമായ മാർഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അങ്ങനെ സ്വീകരിക്കുന്നതിന് ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകതന്നെ വേണമെന്നാണ് സെക്രട്ടേറിയറ്റിൻറെ നിലപാട്. നന്ദകുമാറുമായുള്ള ബന്ധം ഉള്‍പ്പെടെ നേരത്തെ തന്നെ അവസാനിപ്പിച്ചിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വോട്ടെടുപ്പ് ദിവസം ജയരാജൻ നടത്തിയ പ്രതികരണം പാർട്ടിക്ക് തിരഞ്ഞെടുപ്പില്‍ ദോഷംചെയ്യില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ചോദ്യം ചോദിച്ചു കൊണ്ടിരിക്കെ ഉള്ളകാര്യം വസ്തുതാപരമായി ഇ.പി. ജയരാജൻ പറയുകയായിരുന്നു. സത്യസന്ധമായി ജയരാജൻ കാര്യങ്ങള്‍ പറഞ്ഞു. ഇത് പാർട്ടിക്ക് ഒരു ദോഷവും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാവഡേക്കറെ ഇ.പി. കണ്ടത് തെറ്റായി എന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്. സാമൂഹിക ജീവിതത്തിലെ സാംസ്കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോകും എന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാല്‍ എന്താണ് പ്രശ്നം. അവരോട് മിണ്ടാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല. ചർച്ചയ്ക്ക് പോകുമ്ബോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തില്‍ കർശന നിലപാട് സ്വീകരിക്കാൻ സാധിക്കും, എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് അതൃപ്തി ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ജൂനിയറോ സീനിയറോ എന്ന് നോക്കിയിട്ടല്ല പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നതെന്നായിരുന്നു ഗോവിന്ദൻറെ മറുപടി. തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അടക്കമുള്ളവർ വർഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചു. പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തിരക്കുപിടിച്ച്‌ ഉണ്ടാക്കിയത് വർഗീയ ധ്രുവീകരണത്തിനായാണ്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിതന്നെ വർഗീയ പ്രചാരണവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വർഗീയശക്തികള്‍ക്കെതിരേ ജാഗ്രത വേണം. ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നു കാണിക്കണം. പാലക്കാട്ട് ബിജെപിയെ സഹായിക്കാൻ വടകരയില്‍ ബിജെപിയുമായി ഷാഫി പറമ്പില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Hot Topics

Related Articles