കാസർകോട്: അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികള്‍ചറിസ്‌റ്റ് വെല്‍ഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. ഇയാളെ പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. തട്ടിപ്പ് അറിഞ്ഞപ്പോള്‍ തന്നെ വിവരം പൊലീസിനെ അറിച്ചെന്നും ഏരിയ സെക്രട്ടറി എം മാധവൻ വിശദമാക്കി.
തട്ടിപ്പ് നടന്ന സംഭവത്തെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. പുറത്തുവന്ന വിവരം അനസരിച്ച് വളരെ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കാമെന്നാണ് അന്വേഷണസംഘത്തിന്റെയും നിഗമനം. സ്വർണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരില്‍ സ്വർണ വായ്പ എടുത്തിട്ടുണ്ട്. മറ്റൊന്ന് പണയം വെച്ച സ്വർണം ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കൂടാതെ അപെക്സ് ബാങ്ക് നല്‍കിയ പണം ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ പലരീതിയിലുള്ള തട്ടിപ്പുകളാണ് നടത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെക്രട്ടറിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ കർണാടകത്തില്‍ ഒളിവില്‍ കഴിയുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.