തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി അൻവറിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവര്‍ അപമാനിച്ചതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎല്‍എക്ക് എങ്ങനെ കഴിയുന്നു? രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാല്‍ ചോദിച്ചു.
എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അൻവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു പരാമര്‍ശം.
ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അൻവറിന്റെ പരാമർശത്തെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ഓർക്കണമെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.