തിരുവനന്തപുരം : കെ രാധാകൃഷ്ണൻ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് പോകുമ്പോള്‍ മന്ത്രിസഭയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രാഥമിക ചര്‍ച്ച. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ സാഹചര്യത്തില്‍ സമഗ്രമായ പുന:സംഘടനയുണ്ടാകുമോ അതോ തല്‍ക്കാലത്തേക്ക് വകുപ്പ് മാറ്റം മാത്രം മതിയോ എന്നതടക്കം പകരം സംവിധാനത്തിലാണ് ചര്‍ച്ച. അതേസമയം, കെ രാധാകൃഷ്ണന് പകരം ഒരാളാണ് മന്ത്രിസഭയിലേക്ക് എത്തുന്നതെങ്കില്‍ ബാലുശ്ശേരി എംഎല്‍എയും യുവ നേതാവുമായ കെഎം സച്ചിൻ ദേവ്, മാനന്തവാടി എംഎല്‍എ ഒആര്‍ കേളു, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി എന്നിവരെല്ലാം പരിഗണനക്ക് വന്നേക്കും. പത്താം തിയതി നിയമസഭാസമ്മേളനം അടക്കം നടക്കാനിക്കെ എല്ലാ വശങ്ങളും പരിഗണിച്ചാകും തീരുമാനം കൈക്കൊള്ളുക. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച ഒരേയൊരു സീറ്റ് മാത്രമാണ് ആലത്തൂരിലേത്. സിറ്റിംഗ് എംപി രമ്യഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണൻ വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കൃത്യമായ ലീഡ് നിലനിർത്തി തന്നെയാണ് കെ രാധാകൃഷ്ണൻ മുന്നേറിയത്.
20,143 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ രാധാകൃഷ്ണന് ലഭിച്ചത്. ആലത്തൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ രാധാകൃഷ്ണൻ ദേശീയ തലത്തില്‍ എൻഡിഎക്ക് വലിയ മുന്നേറ്റമില്ലെന്നും അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നമ്മുടെ കേരളത്തില്‍ 2019ല്‍ സംഭവിച്ചത് പോലെയുള്ള ഒരു ഫലമാണ് ഉണ്ടായിരിക്കുന്നത്. ഇതെന്താണെന്ന് കൃത്യമായ പരിശോധന നടത്താതെ പറയാൻ സാധിക്കില്ല. സർക്കാർ വിരുദ്ധ വികാരം ഉണ്ടായോ എന്നുള്ള കാര്യം പരിശോധിക്കേണ്ടതാണ്. 2019ലും ഇത് തന്നെയാണ് പറഞ്ഞത്. എന്നാല്‍ 2019 ല്‍ റിസള്‍ട്ട് വന്നതിന് ശേഷം 2020 ലെ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയമുണ്ടാക്കാൻ കഴിഞ്ഞു. അതിന് ശേഷം 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിക്ക് 2016നേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുന്ന സാഹചര്യമുണ്ടായി. ഭരണ വിരുദ്ധ വികാരമായിരുന്നെങ്കില്‍ 2020ലും 2021ലും ഇടതുപക്ഷ മുന്നണി മുന്നേറാൻ പാടില്ലായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ്. കേരള ജനത കൈവിട്ടു എന്ന് പറയാൻ സാധിക്കില്ല. തത്ക്കാലം ഒരു പരാജയം സംഭവിച്ചു എന്നുള്ളതാണെന്നും കെ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.