തിരുവനന്തപുരം : കെ മുരളീധരൻ എവിടെ മത്സരിക്കാനും യോഗ്യനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ചയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടില്‍ മത്സരിപ്പിക്കുമോ എന്നുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ മുരളീധരൻ നേരിട്ടത് കനത്ത പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം വന്നത്.
കെ മുരളീധരൻ ഏതു സ്ഥാനത്തിനും ഫിറ്റാണ്. വേണമെന്നുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനവും നല്‍കും. മുരളിക്ക് കെപിസിസി പ്രസിഡന്റാവാനും യോഗ്യതയുണ്ട്. നേരത്തെ മുരളി പ്രസിഡന്റ് ആയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. തൃശൂരില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവും. കേരള കോണ്‍ഗ്രസ് എം തിരികെ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മാണിയെ മറക്കാനാവില്ല. ആവശ്യമെങ്കില്‍ അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.