കോട്ടയം: നാടിന്റെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ അവസാനമായി കാത്തിരുന്ന് നാട്. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ വിടവാങ്ങിയ കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് പാറമ്പുഴയിലെ വസതിയിൽ ഭൗതിക ദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഭവനത്തിൽ സംസ്‌കാര പ്രാർത്ഥനകൾ ആരംഭിക്കും. തുടർന്ന് പാറമ്പുഴ ബേദലഹേം പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
ഇന്നലെ ഭൗതിക ദേഹം കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ഏറ്റുമാനൂരിൽ എത്തിച്ചു. തുടർന്ന് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ അന്തിമോപചാരം അർപ്പിച്ചു. മന്ത്രി വി.എൻ വാസവൻ ഏറ്റുമാനൂരിൽ എത്തി ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് അതിരമ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലൂടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ സബർമതി ട്രസ്റ്റ് പ്രവർത്തകരും പ്രിൻസ് ലൂക്കോസിന്റെ സുഹൃത്തുക്കളും പൊതുജനങ്ങളും ചേർന്ന് അവസാനവട്ടആദരം പ്രിൻസിന് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കോട്ടയം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനവും, ജില്ലാ ജനറൽ ആശുപത്രിയ്ക്കു മുന്നിൽ അന്തിമോപചാരവും അർപ്പിച്ചു. ഇതിന് ശേഷം കേരള കോൺഗ്രസ് ഓഫിസിൽ എത്തിച്ച ഭൗതിക ദേഹത്തിൽ കേരള കോൺഗ്രസ് , യുഡിഎഫ് പ്രവർത്തകർ അന്ത്യചുംബനം നൽകി. ഇവിടെ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, മോൻസ് ജോസഫ് എം.എൽ.എ, സി.പിഐ നേതാവ് അഡ്വ.വി.ബി ബിനു, ലതികാ സുഭാഷ് എന്നിവർ അടക്കമുള്ള വൻ നേതൃനിരയും നിരവധി പാർട്ടി പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു തുടർന്ന് ഭൗതിക ദേഹം പാറമ്പുഴയിലെ വീട്ടിൽ എത്തിച്ചു.