കിവികൾക്കു മേൽ ഇന്ത്യൻ വൈറ്റ് വാഷ്; ഹിറ്റ് മാന്റെ ഗില്ലാട്ടത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം; 90 റണ്ണിന്റെ ഉജ്വല വിജയവുമായി ലോകകപ്പിനൊരുങ്ങി ടീം ഇന്ത്യ

ഇൻഡോർ: ഇൻഡോർ സെഞ്ച്വറി ഡോർ തുറന്നെത്തിയ ഹിറ്റ്മാനും, ആക്രമണത്തിന്റെ വന്യത വീണ്ടും തുറന്നു കാട്ടി ഗില്ലും അഴിഞ്ഞാടിയതോടെ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിൽ വമ്പൻ വിജയം. 90 റണ്ണിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ, പരമ്പരയും വൈറ്റ് വാഷ് ചെയ്തു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിംങ് തിരഞ്ഞെടുത്തപ്പോൾ തന്നെ ഉദ്ദേശ്യവും വ്യക്തമായിരുന്നു. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് അടിച്ചു തകർത്തു തരിപ്പണമാരക്കി മുന്നേറിയപ്പോൾ കിവികളുടെ ബൗളർമാർ എല്ലാവരും നിശബ്ദരായി മാറി. 26 ആം ഓവറിന്റെ ആദ്യ പന്തു വരെ കിവി ബൗളർമാർക്ക് വെറുതെ പന്തെറിഞ്ഞു നൽകാൻ മാത്രമാണ് അവസരമുണ്ടായിരുന്നത്. എങ്ങിനെ എറിഞ്ഞാലും അടിയോടടി. ടീം സ്‌കോർ 212 ൽ നിൽക്കെ രോഹിത് (85 പന്തിൽ 101) പുറത്താകും വരെ കിവികൾക്ക് ഒന്നും ചെയ്യാനായിരുന്നില്ല. ആറു സിക്‌സും ഒൻപതു ഫോറും പറത്തിയ രോഹിത്ത് മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്കു കൂടിയാണ് അറുതി വരുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഹിത്തിനെക്കാൾ അപകടകാരിയായി ആക്രമണത്തിന് നേതൃത്വം നൽകിയ ഗിൽ അഞ്ചു സിക്‌സും 13 ഫോറും പറത്തിയാണ് 78 പന്തിൽ 112 എന്ന സ്‌കോർ നേടിയത്. 26 ഓവറിൽ 200 കടന്ന സ്‌കോർ ഒരു ഘട്ടത്തിൽ നാനൂറ് കടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മധ്യനിരയിൽ കോഹ്ലിയും, സൂര്യയും ഇഷാനും വീണ്ടും വമ്പൻ അടിയ്ക്കു പരാജയപ്പെട്ടതോടെ ടീം സ്‌കോർ 385 ൽ നിന്നും. കോഹ്ലിയും ഇഷാനും തമ്മിലുള്ള ആശയക്കുഴപ്പത്തിൻളെ പേരിൽ 24 പന്തിൽ 17 റണ്ണെടുത്ത ഇഷാൻ റണ്ണൗട്ടായതോടെയാണ് ഇന്ത്യൻ മധ്യനിരയുടെ പതനം തുടങ്ങിയത്.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 38 പന്തിൽ 54 റണ്ണടിച്ച ഹാർദികും, 17 പന്തിൽ 25 റണ്ണടിച്ച ഷാർദൂൽ താക്കൂറും ചേർന്നാണ് ടീം സ്‌കോർ 385 ൽ എത്തിച്ചത്. കിവി ബൗളർമാരിൽ ജേക്കബ് ഡിഫി പത്ത് ഓവറിൽ 100 റൺ വഴങ്ങി. ബ്രൗസ് വെൽ ആറ് ഓവറിൽ 51 ഉം, മിച്ചൽ നാല് ഓവറിൽ 41 ഉം റൺ വഴങ്ങി. മറുപടി ബാറ്റിംങിൽ ഫിൻ അലൈനെ റണ്ണെടുക്കും മുൻപ് നഷ്ടമായെങ്കിലും കോൺവേയാണ് ന്യൂസിലൻഡിന് വിജയ പ്രതീക്ഷ നൽകി ബാറ്റ് വീശിയത്. ഹെൻട്രി നിക്കോളാസിനൊപ്പം രണ്ടാം വിക്കറ്റിൽ 106 റൺ കൂട്ട് കെട്ട് ഉണ്ടാക്കിയ കോൺവേ 100 പന്തിൽ എട്ടു സിക്‌സും 12 ഫോറും പറത്തി 138 റണ്ണാണ് അടിച്ചു കൂട്ടിയത്. കോൺവേ ക്രീസിൽ നിൽക്കുമ്പോഴെല്ലാം ഇന്ത്യയ്ക്ക് തോൽവിയുടെ ഭീഷണിയുണ്ടായിരുന്നു.

ഉമ്രാൻ മാലിക്കിന്റെ തീ പന്തത്തിൽ കുടുങ്ങി, ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ക്യാച്ച് നൽകി കോൺവേ മടങ്ങിയതോടെയാണ് ഇന്ത്യ വിജയാഘോഷം തുടങ്ങിയത്. നിക്കോളാസും (42), മിച്ചലും (24), ബ്രൈസ് വെല്ലും (26), സാന്റനറും (34) മാത്രമാണ് ന്യൂസിലൻഡ് ടീമിൽ രണ്ടക്കം കടന്നത്. ഇന്ത്യൻ ബൗളിംങിൽ ശാർദൂൽ താക്കൂറും, കുൽദീപ് യാദവും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ , ചഹൽ രണ്ടും ഉമ്രാൻ മാലിക്കും, പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തും.

Hot Topics

Related Articles