മുംബൈ : ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ഉയർന്നുവരുന്ന സംഘർഷാവസ്ഥ മിഡിൽ ഈസ്റ്റിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണിയാണെന്ന് എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി പ്രതികരിച്ചു . സ്ഥിതി അതീവ ആശങ്കജനകമാണെന്നും ഏത് നിമിഷവും കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള സമതുലിതവും വിശ്വാസപൂർണവുമായ ബന്ധം ഉപയോഗപ്പെടുത്തി സമാധാനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് മാത്യു ആന്റണി ആവശ്യപ്പെട്ടു. സംഘർഷം ശമിപ്പിക്കുന്നതിനായി ഇന്ത്യ മധ്യസ്ഥത വഹിക്കാൻ മുന്നോട്ട് വരണം എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സാഹചര്യം നിയന്ത്രണാതീതമാകുന്ന പക്ഷം മിഡിൽ ഈസ്റ്റിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായാൽ സൈനിക സഹകരണത്തോടെ വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രഥമ കടമയെന്ന് അഡ്വ. മാത്യു ആന്റണി പറഞ്ഞു. “സാധ്യമായിടത്ത് സമാധാനമാർഗം സ്വീകരിക്കണം. ആവശ്യമെങ്കിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികളും കൈക്കൊള്ളണം. ഇന്ത്യക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല,” കോൺഗ്രസ് ദേശീയ വക്താവ് കൂടിയായ അദ്ദേഹം പ്രതികരിച്ചു.


