കോട്ടയം: വീടിനു സമീപത്തെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പരാതിയുമായി ഗൃഹനാഥൻ സർക്കാർ ഓഫിസുകൾ രണ്ടു വർഷമായി കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് പരാതി. ചിങ്ങവനം പന്നിമറ്റം കാഞ്ഞിരത്തുമ്മൂട്ടിൽ കോശി കെ.എം ആണ് രണ്ട് വർഷമായി പരാതിയുമായി കോട്ടയം നഗരസഭ ഓഫിസിലും, വില്ലേജ് ഓഫിസിലും ദുരന്തനിവാരണ സമിതി ഓഫിസിലും കയറിയിറങ്ങി നടക്കുന്നത്.
കോശിയും ഭാര്യയും രണ്ട് കുട്ടികൾ അമ്മ ചേട്ടന്റെ മകളും അടങ്ങുന്ന കുടുംബം വർഷങ്ങളായി ഈ വീട്ടിലാണ് താമസിക്കുന്നത്. 2023 മുതലാണ് വീടിനു തൊട്ടടുത്ത പുരയിടത്തിൽ അപകടകരമായി തേക്ക് മരം വളർന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിനു സമീപത്തെ പുരയിടത്തിൽ നിൽക്കുന്ന മരം കാറ്റടിക്കുമ്പോൾ വലിയ ശബ്ദത്തോടെ വട്ടം കറങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ വട്ടംകറങ്ങുന്ന മരം സ്വന്തം വീടിനു പുറത്തേയ്ക്ക് വീഴുമെന്ന ആശങ്കയാണ് കുടുംബത്തിന്. രാത്രിയിൽ ഉറങ്ങാതെ കുടുംബം ആശങ്കകളോടെയാണ് കഴിച്ചു കൂട്ടുന്നത്.





നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 മുതൽ മഴക്കാലത്ത് ഇദ്ദേഹം കോട്ടയം നഗരസഭ ഓഫിസിൽ പരാതി നൽകുന്നുണ്ട്. എന്നാൽ, നഗരസഭയിൽ നിന്നും അനുകൂല മറുപടിയൊന്നും ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുൻപ് വില്ലേജ് ഓഫിസിൽ പരാതി നൽകിയെങ്കിലും ആരും സ്ഥലം പരിശോധിക്കാൻ എത്തിയില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ ഇദ്ദേഹം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസിൽ നിന്നും ഇന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി മടങ്ങി. എന്നാൽ, മരം വെട്ടി മാറ്റുന്നതിനോ നടപടിയെടുക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല.