കോട്ടയം നഗരമധ്യത്തിൽ ഡ്രൈവിംങിനിടെ മൊബൈൽ ഫോൺ ഉപയോഗം: ജാഗ്രത ന്യൂസ് പുറത്തു വിട്ട വാർത്തയിൽ ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് സസ്‌പെന്റ് ചെയ്യാനും ഡ്രൈവിംങ് ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശം:

കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ വിളിച്ചതനുസരിച്ച് ഇന്ന് സ്വകാര്യ ബസ് ഡ്രൈവർ കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി ഓഫിസിൽ എത്തി. കോട്ടയം ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മേരീസ് ബസിലെ ഡ്രൈവർ പി.പി പ്രവീണിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് വിഭാഗം ആർ.ടി.ഒ സി.ശ്യാം കർശന നടപടി സ്വീകരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം നഗരമധ്യത്തിലൂടെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വീഡിയോ ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടത്. ഇതിനു പിന്നാലെ തന്നെ മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോധന നടത്തുകയും, ഡ്രൈവറെ വിളിച്ചു വരുത്താൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി ഓഫിസിൽ എം.വി.ഐ ആശാകുമാറിന്റെയും, എ.എം.വി.ഐ ജോർജ് വർഗീസിന്റെയും മുന്നിൽ ഡ്രൈവർ ഹാജരായി. ഡ്രൈവറുടെ വിശദീകരണം ഈ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ കേട്ടു. തുടർന്ന്, ഹിയറിംങിനായി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി വച്ചു. തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സി.ശ്യാം ഹിയറിംങ് കേൾക്കും. മൊബൈൽ ഫോൺ ഉപയോഗിച്ചതായി വീഡിയോ ദൃശ്യങ്ങളിൽ തന്നെ വ്യക്തമായതിനാൽ പിഴയും, ലൈസൻസ് സസ്‌പെന്റനും നേരിടേണ്ടി വരും. ഇത് കൂടാതെ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശം ഉണ്ട്.

Advertisements

Hot Topics

Related Articles