തോറ്റിട്ടും പോളണ്ട് പോയില്ല; ജയിച്ച മെക്‌സിക്കോ പറന്നു; പോളണ്ടിനെ പറപ്പിച്ച മെസിപ്പട രണ്ടാം റൗണ്ടിലേയ്ക്ക്; ഖത്തറിലെ കളിക്കളത്തിൽ നിന്നും ജാഗ്രതാ ന്യൂസ് പ്രതിനിധി ലിജോ ജേക്കബ്

ലിജോ ജേക്കബ്

നിർണ്ണായകമായ മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് മെസിയും സംഘവും രണ്ടാം റൗണ്ടിലേയ്ക്ക്. നിർണ്ണായകമായ മത്സരത്തിൽ സൗദിയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയിട്ടും ഗോൾ വ്യത്യാസത്തിന്റെ കണക്കിൽ മെക്‌സിക്കോ പുറത്തേയ്ക്ക്. അർജന്റീനയോട് തോറ്റ പോളണ്ട് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേയ്ക്ക്. ഇരുടീമുകൾക്കും ഒരേ പോയിന്റ് വന്നതോടെ ഗോൾ ശരാശരിയിലാണ് പോളണ്ട് രണ്ടാം റൗണ്ടിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോളണ്ടിനെ തകർത്ത അർജന്റീന ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. അർജന്റീനയോട് തോറ്റ പോളണ്ടിനും, സൗദിയെ തോൽപ്പിച്ച മെക്‌സിക്കോയ്ക്കും നാലു പോയിന്റ് വീതമായി. ഇതേ തുടർന്നാണ് രണ്ടാം റൗണ്ടിലേയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഗോൾ ശരാശരി എടുത്തത്. പോളണ്ട് രണ്ടു ഗോൾ അടിച്ചപ്പോൾ രണ്ട് ഗോൾ വഴങ്ങി. മെക്‌സിക്കോയാകട്ടെ രണ്ട് ഗോൾ അടിച്ചപ്പോൾ മൂന്നെണ്ണമാണ് വഴങ്ങിയത്. ഇതോടെയാണ് കളി മെക്‌സിക്കോയ്ക്കു കൈവിട്ടു പോയത്.

ആദ്യ പകുതിയിൽ ആക്രമണ ഫുട്‌ബോളിന്റെ എല്ലാ സാധ്യതയും പുറത്തെടുത്ത് തന്നെയാണ് അർജന്റീന കളിച്ചത്. ഓരോ നിമിഷവും അർജന്റീനൻ ആക്രമണ നിര പോളണ്ടിന്റെ ഗോൾ മുഖത്തേയ്ക്ക് ഇരമ്പിയാർത്തെത്തി. പല തവണ ഡിമരിയയും, അക്യൂനയും നടത്തിയ ആക്രമണങ്ങളും നീക്കങ്ങളും ഭാഗ്യമില്ലാത്തത് കൊണ്ടു മാത്രം ഗോളാകാതെ പോയി. കൃത്യമായ ആസൂത്രണത്തടെ സ്വന്തം ഗോൾ മുഖത്ത് നിന്നു തന്നെ ആരംഭിച്ച നീക്കങ്ങൾക്കെല്ലാം കുന്തമുനയുടെ മൂർച്ചയുണ്ടായിരുന്നു. പോളണ്ടിനെ ചിത്രത്തിൽ നിന്നും കൃത്യമായി മാറ്റി നിർത്തിയാണ് അർജന്റീന ആക്രണ തന്ത്രങ്ങളെല്ലാം ഒരുക്കിയത്.

പോളണ്ടിന്റെ ലോകോത്തര സ്‌ട്രൈക്കർ ലെവൻഡോസ്‌കിയ്ക്കു പന്ത് ലഭിക്കാതിരിക്കാൻ വേണ്ട കൃത്യമായ ഇടപെടൽ നടത്തി ഓട്ടോമെൻഡിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും ശക്തമായി തന്നെ രംഗത്തുണ്ടായിരുന്നു. ആദ്യ പകുതിയിൽ ബോക്‌സിനുള്ളിൽ മെസിയെ വീഴ്ത്തിയതിനു അർജന്റീനയ്ക്ക് പെനാലിറ്റി അനുവദിച്ചു. തുടരെ തുടരെയുള്ള അർജന്റീനൻ സമ്മർദങ്ങളിൽ കുടുങ്ങി തുടർച്ചയായ രണ്ടാം കോർണർകിക്കാണ് അർജന്റീനയ്ക്ക് ലഭിച്ചത്. ഈ കോർണർ ഇടത് ബോക്‌സിൽ നിന്നും ഉയർന്നു വരുന്നതിനിടെ തടുക്കാൻ ചാടിയ പോളണ്ട് ഗോൾ കീപ്പർ വോഞ്ചേക്ക് ചെസ്‌നിയുടെ അടി കൊണ്ട് മെസി വീണു.

വാർ പരിശോധനയിൽ റഫറി പെനാലിറ്റി അനുവദിച്ചു. ഗോൾ പോസ്റ്റിനു മുന്നിൽ ചാടി ഉയർന്ന്, മെസിയുടെ ശ്രദ്ധ തെറ്റിച്ച ഗോൾകീപ്പർ ഉദ്ദേശിച്ച ഫലവും ലഭിച്ചു. ഇടത്തേയ്ക്കു ചാടിയ വോഞ്ചേക്ക് ചെസ്‌നിയുടെ ഭാഗത്തേയ്ക്ക് തന്നെ മെസിയുടെ ഇടങ്കാലൻ ഷോട്ട്. ഗോൾ കീപ്പറുടെ വലം കയ്യിൽ തട്ടി പന്ത് പുറത്തേയ്ക്ക്. ഗോൾ നേടാനുള്ള നിർണ്ണായകമായ അവസരം മെസിയ്ക്ക് നഷ്ടം. പിന്നീടും നിരന്തരം അർജന്റീന അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോളിഷ് ഗോളി മുന്നിൽ മതിർ തീർത്തു നിന്നു.

രണ്ടാം പകുതി തുടങ്ങി കളി ഒന്ന് ജീവൻ വച്ചു തുടങ്ങും മുൻപ് തന്നെ ആദ്യ ഗോളെത്തി. അതു വരെ ആക്രമിച്ചു കയറിയതിനു അർജന്റീനയ്ക്കു ലഭിച്ച പ്രതിഫലമായിരുന്നു. വലത് വിങ്ങിൽ നിന്ന് നീട്ടിക്കിട്ടിയ പന്തിൽ മനോഹരമായ ഗ്രൗണ്ടർ ഷോട്ട് വലയിൽ കയറിയപ്പോൾ ആശ്വാസമായത് അർജന്റീനൻ ആരാധകർക്കും ടീമിന് ഒന്നടങ്കവുമായിരുന്നു. പിന്നീട് നിരന്തരം അർജന്റീന ആക്രമിച്ചു കയറി.

68 ആം മിനിറ്റിൽ അർജന്റീൻ ആരാധകർക്ക് ആഘോഷിക്കാനുള്ള നിമിഷം എത്തി. മനോഹരമായി കളിച്ചെത്തിയ ടീം ഗെയിമിനൊടുവിൽ പന്ത് ജൂലിയൻ ആൽവാരസിന്റെ കാലിൽ. കിടിലം ഷോട്ട് വലകുലുക്കിയപ്പോൾ രണ്ടാം ഗോളും വലിയിലായി.

ഒരൊറ്റ ജയം ലഭിച്ചാൽ റൗണ്ട് ഓഫ് 16 സാധ്യതകളുമായാണ് സൗദി മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിന് ഇറങ്ങിയത്. ആദ്യം മുതൽ തന്നെ വിജയം ലക്ഷ്യമിട്ട് സൗദി ആക്രമണം നടത്തിയിരുന്നു. എന്നാൽ, പതിവ് പ്രതിരോധ തന്ത്രവുമായാണ് മെക്‌സിക്കോ ഇറങ്ങിയിരുന്നത്. കഴിഞ്ഞ കളിയിൽ അർജന്റീനയെ പൂട്ടാൻ പരീക്ഷിച്ച തന്ത്രത്തിനൊപ്പം ആക്രമണ തന്ത്രം കൂടി മെക്‌സിക്കോ പുറത്തെടുത്തു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ മെക്‌സിക്കോ ആക്രമണത്തിന്റെ കെട്ടഴിച്ചു. 47 ആം മിനിറ്റിൽ ഹെൻട്രി മാർട്ടിനിലൂടെ മെക്‌സിക്കോ ഗോൾ നേടി. 52 ആം മിനിറ്റിൽ ലുലാസ് ചാവേസിലൂടെ മെക്‌സിക്കോ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.എന്നാൽ, അവസാന നിമിഷം സൗദി ഒരു ഗോൾ മടക്കിയതോടെ മെക്‌സിക്കോ ജയിച്ചെങ്കിലും ടൂർണമെന്റിൽ നിന്ന് പുറത്തായി.

Hot Topics

Related Articles