കൊടുങ്ങല്ലൂരിലെ സാധാരണ ഒരു മുസ്ലീം കുടുംബത്തിൽ ജനനം ; പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള പയ്യൻ 23-ാം വയസ്സിൽ കോടീശ്വരൻ ; നസ്ലൻ്റേത് സിനിമയെ വെല്ലുന്ന ജീവിത കഥ

ന്യൂസ് ഡെസ്ക് : ജനിച്ച നാള്‍ മുതല്‍ പത്തു പതിനേഴ് വയസു വരെ വീട്ടിലും നാട്ടിലും ഓടിനടന്ന കൊച്ചു പയ്യന്‍. പെട്ടെന്നൊരുനാള്‍ സിനിമയിലേക്ക് എത്തുന്നു.വിരലില്‍ എണ്ണും മുന്നേ സൂപ്പര്‍ സ്റ്റാറായി.. കോടീശ്വരനായി മാറുന്നു. ഒരു സിനിമാക്കഥ പോലെ തോന്നുന്ന ജീവിതം. അതു തന്നെയാണ് നസ്ലന്‍ കെ ഗഫൂര്‍ എന്ന 23കാരന്റെ ജീവിതവും. കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ മലയാളികളുടെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു നസ്ലന്‍ കെ ഗഫൂര്‍ എന്ന നടന്‍. ‘അഭിനയമാണ് സാറേ ഇവന്റെ മെയിന്‍’ എന്നു തോന്നിപ്പിക്കുന്നത്ര അനായാസേനയാണ് ഓരോ കഥാപാത്രങ്ങളെയും നസ്ലന്‍ അവതരിപ്പിക്കുന്നത്. ആ പ്രതിഭയെ തേടി 23-ാം വയസില്‍ എത്തിയിരിക്കുന്നത് ലാലേട്ടനേയും ചാക്കോച്ചനേയും പൃഥ്വിരാജിനേയും മാത്രം ഇതുവരെ തേടിയെത്തിയ അപൂര്‍വ്വ സൗഭാഗ്യം കൂടിയാണ്.

Advertisements

തൃശൂര്‍ കൊടുങ്ങല്ലൂരിലെ സാധാരണ ഒരു മുസ്ലീം കുടുംബത്തിലാണ് നസ്ലന്‍ ജനിച്ചത്. ചാപ്പാറയിലെ സ്‌കൂളിനും പള്ളിയ്ക്കുമൊക്കെ അടുത്തുള്ള ഒരു കൊച്ച്‌ ഒറ്റനില വീട്ടിലായിരുന്നു നസ്ലന്‍ ജനിച്ചത്. ഉപ്പ ഗഫൂറിനും ഉമ്മയ്ക്കും ആദ്യം ജനിച്ചത് ഒരാണ്‍കുട്ടിയായിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഉമ്മ വീണ്ടും ഗര്‍ഭിണിയായതും ഇരട്ടി മധുരമെന്നതു പോലെ ഇരട്ട കുട്ടികള്‍ ജനിച്ചതും. 2000 ജൂണ്‍ 11നായിരുന്നു നസ്ലനും ഇരട്ട സഹോദരനും ജനിച്ചത്. അതില്‍ മൂത്തവനായിരുന്നു നസ്ലന്‍. കാഴ്ചയില്‍ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ നസ്ലനും ഇരട്ട സഹോദരനും ഉണ്ടായിരുന്നുള്ളൂ. സാധാരണ കുട്ടികളേ പോലെ തന്നെ വീടിനടുത്ത് തന്നെയായിരുന്നു പള്ളിയും സ്‌കൂളും എല്ലാം. പ്ലസ് ടു കഴിഞ്ഞ് ബിടെക് ആയിരുന്നു നസ്ലന്‍ തെരഞ്ഞെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ രണ്ടു വര്‍ഷത്തോളം പഠനം കഴിഞ്ഞപ്പോഴാണ് ഈ പരിപാടി നമുക്ക് പറ്റിയതല്ലെന്ന് നസ്ലന്‍ തിരിച്ചറിഞ്ഞത്. പിന്നെയത് ഉപേക്ഷിക്കാന്‍ ഒട്ടും തന്നെ വൈകിയില്ല. അത് നിര്‍ത്തി ഡിഗ്രിയ്ക്ക് ചേരാന്‍ നില്‍ക്കുമ്ബോഴാണ് സിനിമയിലേക്ക് കയറിക്കൂടുന്നതും. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്ബോള്‍ ഒരു നാടകത്തിലോ ഷോര്‍ട്ഫിലിമിലോ പോലും അഭിനയിച്ചിട്ടില്ല. അങ്ങനെ നില്‍ക്കവേയാണ് മമ്മൂട്ടി ചിത്രം മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയത്. സ്‌ക്രീനിലെ നൂറോളം പേരില്‍ ഒരാളായിട്ടായിരുന്നു നസ്ലന്‍ എത്തിയത്. അപ്പോഴാണ് തണ്ണീര്‍ മത്തനിലേക്ക് പുതുമുഖങ്ങളെ തേടിയുള്ള ഓഡിഷനെ കുറിച്ച്‌ കൂട്ടുകാരിലൂടെ അറിഞ്ഞത്.

ആ ഓഡിഷന്‍ ക്ലിക്കായി. തണ്ണീര്‍മത്തനിലൂടെ മാത്യുവും അനശ്വരയുമായുള്ള കൂട്ടുകെട്ട് വലിയ ഹിറ്റായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുരുതിയിലെ വില്ലന്‍ വേഷവും ഹോമിലെ ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് എന്ന അനിയന്‍ വേഷവും ഒക്കെ നസ്ലനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുകയായിരുന്നു. ചിത്രം മോശമാണെങ്കിലും തന്റെ ഏതു ചെറിയ വേഷവും സൂപ്പര്‍ ആക്കുന്നതായിരുന്നു നസ്ലന്റെ പ്രത്യേകത. അതിനുദാഹരണമാണ് കേശു ഈ വീടിന്റെ നാഥനില്‍ ദിലീപിന്റെ മകനായി എത്തിയത്.

സൂപ്പര്‍ ശരണ്യയാണ് നസ്ലന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്. സംഗീത് എന്ന പഠിപ്പിസ്റ്റിന്റെ വേഷത്തിലൂടെ കോളേജ് ജീവിതം ആസ്വദിക്കുകയായിരുന്നു നടന്‍. അതിനു ശേഷം ജോ ആന്‍ ജോ, നെയ്മര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായപ്പോഴാണ് നസ്ലന്‍ എന്ന പ്രതിഭയെ കണ്ടെത്തിയ ഗിരീഷ് എ ഡിയുടെ മൂന്നാമത്തെ ചിത്രം പ്രേമലു എത്തിയത്. ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം ഇന്ത്യന്‍ സിനിമാ ലോകം കീഴടക്കുന്ന പ്രേമേലു 115 കോടി ആഗോള കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വെറും അഞ്ചേ അഞ്ചു വര്‍ഷം കൊണ്ട് ചാപ്പാറയിലെ ഗഫൂറിന്റെ ഇരട്ട മക്കളില്‍ മൂത്തവന്‍ ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ആരാധിക്കുന്ന നടനായി മാറിക്കഴിഞ്ഞു. മൂത്ത ചേട്ടന്റെ വിവാഹവും അതിനിടെ കഴിഞ്ഞു. പഴയ ഒറ്റനില വീട്ടില്‍ നിന്നും താമസം മാറി അധികം ദൂരെയല്ലാതെ പുതിയ ഇരുനില വീടും നടന്‍ സ്വന്തമാക്കി കഴിഞ്ഞു.

Hot Topics

Related Articles