മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി 1501 അംഗ പെരുന്നാൾ കമ്മിറ്റി രൂപീകരിച്ചു. ഇടവക പൊതുയോഗം തിരഞ്ഞെടുത്ത പെരുന്നാൾ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പെരുന്നാൾ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകും.
പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് ആചരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് പെരുന്നാളിന് കൊടിയേറും. കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരമായ റാസ സെപ്റ്റംബർ ആറിനും കത്തീഡ്രലിന്റെ പ്രധാന ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം ദർശനത്തിനായി തുറക്കുന്ന നടതുറക്കൽ ശുശ്രൂഷ ഏഴിന് നടക്കും.