ദില്ലി : മെഡിക്കല്‍ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പതിമൂന്ന് ലക്ഷത്തി പതിനാറായിരത്തി ഇരുന്നൂറ്റി അറുപത്തിയെട്ട് പേർ യോഗ്യത നേടി. 720 ല്‍ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തില്‍ നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി. ഫലം പ്രസിദ്ധീകരിച്ചത് റെക്കോർഡ് വേഗത്തിലാണ്. 24,06,079 വിദ്യാർത്ഥികള്‍ നീറ്റ് പരീക്ഷയ്ക്ക് ഇത്തവണ രജിസ്റ്റർ ചെയ്തു. അതില്‍ 23,33,297 പേർ പരീക്ഷ എഴുതി. എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉള്‍പ്പെടെയുള്ള കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ്.
നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് പരീക്ഷ നടത്തിയത്. മെയ് അഞ്ചിന് പരീക്ഷ നടത്തി ഒരു മാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിച്ചു. ജനറല്‍ കാറ്റഗറിയില്‍ കട്ട് ഓഫ് 720 – 137ല്‍ നിന്ന് ഇത്തവണ 720 – 164 ആയി ഉയർത്തിയിരുന്നു. കേരളത്തില്‍ 1.44 ലക്ഷം പേരാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 86,681 പേർ യോഗ്യത നേടി. exams.nta.ac.in/NEET എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. നീറ്റ് യുജി 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിൻ വിവരങ്ങള്‍ നല്‍കിയാല്‍ ഫലമറിയാം.