നവജാതശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് ; കാമുകനെതിരേ പരാതിയില്ലെങ്കില്‍ പ്രതിക്ക് അതിജീവിതയെന്ന പരിഗണന നല്‍കില്ല

കൊച്ചി : പനമ്പള്ളി നഗര്‍, വിദ്യാനഗറിലെ ഫ്ലാറ്റില്‍നിന്നു നവജാതശിശുവിനെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍, കാമുകനെതിരേ പരാതിയില്ലെങ്കില്‍ പ്രതിയായ യുവതിക്ക്‌ (23) അതിജീവിതയെന്ന പരിഗണന നല്‍കില്ല.ഈ സാഹചര്യത്തില്‍, ഗര്‍ഭത്തിനുത്തരവാദിയായ സുഹൃത്തിനെതിരേ ലൈംഗികപീഡനമാരോപിച്ച്‌ യുവതി പരാതി നല്‍കുമെന്നു സൂചന. അല്ലെങ്കില്‍ ജാമ്യം കിട്ടാന്‍ വൈകുമെന്ന ബോധ്യത്തിലാണ്‌ ഈ നീക്കം. യുവതിക്കു പരാതിയുണ്ടെങ്കില്‍ മാത്രം കാമുകനെ ചോദ്യംചെയ്‌താല്‍ മതിയെന്നാണു പോലീസ്‌ തീരുമാനം. പ്രസവശേഷം ചികിത്സയില്‍ കഴിയുന്ന പ്രതി ആശുപത്രി വിട്ടാലുടന്‍ വിശദമായി ചോദ്യംചെയ്യും. കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ യുവതിയുടെ മാതാപിതാക്കള്‍ക്കു പങ്കില്ലെന്നു പോലീസ്‌ പറയുന്നു. ഡാന്‍സറായ തൃശൂര്‍ സ്വദേശി(27)യാണു ഗര്‍ഭത്തിന്‌ ഉത്തരവാദിയെന്നും തന്റെ സമ്മതമില്ലാതെയായിരുന്നു ലൈംഗികബന്ധമെന്നും പ്രതി പറയുന്നു. 

യുവതി ഗര്‍ഭിണിയാണെന്നു കാമുകന്‌ അറിയാമായിരുന്നു. രണ്ടുമാസമായി ഇവര്‍പിണക്കത്തിലുമായിരുന്നു. യുവാവ്‌ പോലീസ്‌ നിരീക്ഷണത്തിലാണ്‌. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മജിസ്‌ട്രേറ്റ്‌ ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.

Hot Topics

Related Articles