കൊച്ചി :മദ്യപിച്ച ലഹരിയിൽ വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇൻസ്പെക്ടർ നാട്ടുകാരുടെ ജാഗ്രതയ്ക്ക് മുന്നിൽ കുടുങ്ങി. കാക്കനാട് ആർടി ഓഫിസിലെ ഇൻസ്പെക്ടർ എൻ.എസ്. ബിനുയാണ് സംഭവത്തിൽ പൊലീസിന്റെ പിടിയിലായത്.ബുധനാഴ്ച രാത്രി വാഴക്കാല തോപ്പിൽ വഴിയരികിൽ മത്സ്യം വിറ്റുകൊണ്ടിരുന്ന സ്ത്രീയോടാണ് ബിനു പണം ആവശ്യപ്പെട്ടത്. സ്വകാര്യ വാഹനത്തിലാണ് ഇയാൾ എത്തിയത്. യൂണിഫോം ഇല്ലാതിരുന്നിട്ടും താൻ വെഹിക്കിള്‍ ഇൻസ്പെക്ടറാണെന്ന് പരിചയപ്പെടുത്തി. അനധികൃതമായി വാഹനത്തിൽ കച്ചവടം നടത്തിയെന്ന പേരിൽ മൂവായിരം രൂപ പിഴയടയ്ക്കണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥന്റെ സംസാരത്തിലും പെരുമാറ്റത്തിലും മദ്യലഹരി വ്യക്തമായതോടെ നാട്ടുകാർ ഇടപെട്ടു. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബ്രെത്തലൈസർ പരിശോധന നടത്തിയപ്പോൾ ബിനു മദ്യപിച്ചിരുന്നതായി തെളിഞ്ഞു. തുടർന്ന് ഇയാളെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.മദ്യപിച്ച് വാഹനമോടിച്ചതിന് ബിനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വകുപ്പിന്റെ അനുമതിയില്ലാതെ നടത്തിയ വാഹനപരിശോധനയും ആവശ്യപ്പെട്ട സംഭവവും പരിഗണിച്ച് വകുപ്പുതല നടപടി വഴിയേ വരുമെന്നും സൂചനയുണ്ട്.