അടിമാലി :സ്വന്തം അച്ഛന്റെ ആസിഡാക്രമണത്തിൽ അമ്മയെ നഷ്ടപ്പെടുകയും, താനും ഗുരുതരമായി പൊള്ളലേറ്റു ജീവൻ നിലനിർത്താൻ പോരാടുകയും ചെയ്ത അളകനന്ദയ്ക്ക് അടിമാലിയിൽ പുതിയ വീട്. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ അളകനന്ദയ്ക്കായി ഇടുക്കി അടിമാലിയിലെ സുമനസുകൾ ചേർന്നാണ് വീട് നിർമിച്ച് നൽകിയത്.2022 ജനുവരി 15നാണ് 11ാം വയസ്സിലായിരുന്ന അളകനന്ദയും അമ്മ നിജിതയും അച്ഛൻ സനൽകുമാറിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. വയനാട് അമ്പലവയലിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്ന അമ്മയുടെയും മകളുടെയും ജീവിതം അന്നൊരുദിവസം തകർന്നുവീണു.
ഗുരുതരമായി പൊള്ളലേറ്റ നിജിത പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു. ആക്രമണത്തിന് പിന്നാലെ സനൽകുമാർ ആത്മഹത്യ ചെയ്തു.അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അളകനന്ദ മരണത്തോട് മല്ലടിച്ച് മൂന്ന് മാസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇടുക്കി അടിമാലിയിലെ പൊള്ളൽ ചികിത്സാ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് നാട്ടുകാരുടെ കൈത്താങ്ങ് ലഭിച്ചത്. മുത്തശ്ശി ഗീതയുടെ കരുതലോടെയായിരുന്നു തുടർചികിത്സ.അടിമാലി കൂമ്പൻപാറയിലെ ഫാത്തിമ മാതാ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അളകനന്ദയ്ക്ക് അധ്യാപകരുടെയും നാട്ടുകാരുടെയും സ്നേഹവും കരുതലുമാണ് ഇന്നത്തെ ഏറ്റവും വലിയ ശക്തി.കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് വീടിന്റെ താക്കോൽ അളകനന്ദയ്ക്ക് കൈമാറി. ഒരുപാട് സുമനസുകളുടെ കൂട്ടായ്മയാണ് “മുറിവുണക്കൽ” പോലെ അവളുടെ ജീവിതത്തിന് കരുത്തും കരുതലും ഒരുക്കിയത്.