പാലക്കാട്:മുതലമട കള്ളിയമ്പാറയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് ബിഎസ്‌എസ് എച്ച്‌എസ്‌എസില്‍ പഠിക്കുന്ന ഗോപിക (17)യാണ് മരിച്ചത്. പരേതനായ കലാധരന്റെയും ഷീബയുടെയും മകളാണ് ഗോപിക.രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയ ഗോപികയെ വൈകിട്ട് വീടിന് അര കിലോമീറ്റര്‍ അകലെയുള്ള പാറമേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു. സ്കൂളില്‍ നിന്ന് തിരികെ വരേണ്ട സമയത്തും മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ ഷീബ പതിവായി ഇരിക്കാറുള്ള പാറമേട്ടിലേക്ക് അന്വേഷിച്ച് പോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
അവിടെ മകളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട ഷീബ നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിച്ചു. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബി. മണികണ്ടൻ കൊല്ലങ്കോട് പൊലിസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതശരീരത്തിന് സമീപത്ത് നിന്ന് ഗോപികയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവയും പൊലീസ് കണ്ടെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപമുള്ള പാറയിലും ഡയറിയിലും മരണത്തിന് കാരണമായ സാഹചര്യങ്ങള്‍ ഗോപിക എഴുതിവെച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.