പാലക്കാട് : ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് 10,000/- രൂപ കൈക്കൂലി വാങ്ങിയ പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയറും തിരുവനന്തപുരം ആര്യനാട് സ്വദേശിയുമായ ധനീഷ്.സി.എസ് നെ വിജിലൻസ് ഇന്ന് (27.05.2025) കയ്യോടെ പിടികൂടി.
പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരൻ ചെടയൻകലായ് എന്ന സ്ഥലത്ത് പുതുതായി പണികഴിപ്പിക്കുന്ന 700 സ്ക്വയർ ഫീറ്റ് ബിൽഡിംഗിന്റെ പെർമിറ്റിനായി പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ പ്ലാനും മറ്റ് രേഖകളും സഹിതം അപേക്ഷ നൽകിയിരുന്നു. ഗ്രാമ പഞ്ചായത്തിലെ ഓവർസിയറായ ധനീഷ്.സി.എസ് 19.05.2025 തീയതി സ്ഥല പരിശോധനക്കായി എത്തുകയും, സ്ഥല പരിശോധന നടത്തിയ ശേഷം, റിപ്പോർട്ട് നൽകുന്നതിന് 20,000/-രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. അതിൽ 10,000/-രൂപ ഉടൻ നൽകണമെന്നും ബാക്കി തുക ബിൽഡിംഗ് പെർമിറ്റ് കിട്ടിയതിന് ശേഷം നൽകിയാൽ മതിയെന്നും പറഞ്ഞു. തുടർന്ന് ഓവർസിയർ പരാതികാരനെ പല പ്രാവശ്യം ഫോണിൽ വിളിച്ച് തുക ആവശ്യപ്പെട്ടു.
കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ മെയ് 27 ന് ഉച്ചക്ക് 02.40 മണിക്ക് പരാതിക്കാരന്റെ തന്നെ ഉടമസ്ഥതയിൽ കഞ്ചിക്കോടുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് പരാതിക്കാരനിൽ നിന്നും 10,000/- രൂപ കൈക്കൂലി വാങ്ങവേ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഓവർസിയറായ ധനീഷ്.സി.എസ് നെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പരാതിക്കാരന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ബിൽഡിംഗിന്റെ പെർമിറ്റിന് ആറ് മാസം മുൻപ് ഇതേ ഉദ്യോഗസ്ഥൻ തന്നെ 65,000/-രൂപ കൈക്കൂലി വാങ്ങിയതായും പരാതിക്കാരൻ പരാതി പറയുകയുണ്ടായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ , 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.