ടിടിഇ വിനോദിന്‍റെ കൊലപാതകം വേദനാജനകം; പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയില്‍വെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദിന്റെ വേർപാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് കേരളത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസില്‍ റിസർവ് കോച്ചില്‍ കയറിയ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് കൊലപാതകം. ടിക്കറ്റ് ഇല്ലെങ്കിൽ പിഴയടക്കണമെന്ന് പറഞ്ഞതിന് ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി വിനോദിനെ തള്ളിയിട്ടതെന്നാണ് എഫ്‌ഐആർ.

Advertisements

ട്രെയിനിന്‍റെ 11-ാമത് കോച്ചിന്റെ പിന്നില്‍ വലതു ഡോറിന് സമീപത്ത് നില്‍ക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത പൊലീസിനോട് പറഞ്ഞത്. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.

Hot Topics

Related Articles