തിരുവനന്തപുരം: തലസ്ഥാനത്ത് തിരുത്തിയ ലോട്ടറി നല്‍കി ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കല്ലമ്പലത്തും പോങ്ങനാടുമാണ് ലോട്ടറി തട്ടിപ്പ് നടന്നതായി പരാതി വന്നത്. കല്ലമ്പലം സ്വദേശികളായ ദിലീപ്, അനിലാല്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ നിന്ന് 5000 രൂപ വീതമാണ് തട്ടിയെടുത്തത്. സാൻട്രാേ കാറില്‍ പൊലീസ് എന്ന വ്യാജേനയെത്തിയ ഒരാളാണ് ലോട്ടറി അടിച്ചു എന്നു പറഞ്ഞ് തിരുത്തല്‍ വരുത്തിയ ടിക്കറ്റ് നല്‍കി പണം വാങ്ങിയതെന്ന് ഇരുവരും പറഞ്ഞു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടിടങ്ങളിലും വ്യാജ ടിക്കറ്റ് നല്‍കി പണം തട്ടിയെടുത്തത്. രണ്ട് പേരില്‍ നിന്നും പണം തട്ടിയത് ഒരാളാണെന്നാണ് സംശയം. അനിലാല്‍ കല്ലമ്പലം പൊലീസിലും, ദിലീപ് കിളിമാനൂർ സ്റ്റേഷനിലും പരാതി നല്‍കി. 5000 രൂപ അടിച്ച ടിക്കറ്റ് കാണിച്ച് പാതി തുകയും പാതി തുകയ്ക്ക് ലോട്ടറി ടിക്കറ്റുകളും വാങ്ങിയാണ് രണ്ട് സംഭവങ്ങളിലും പ്രതി മുങ്ങിയത്. മൊബൈല്‍ ഫോണില്‍ സ്കാൻ ചെയ്ത് നോക്കാമെങ്കിലും ഇരുവർക്കും സ്മാർട്ട് ഫോണ്‍ ഇല്ലെന്നത് തിരിച്ചടിയായി. പൊലീസ് എന്ന് പറഞ്ഞതോടെ കൂടുതല്‍ പരിശോധന നടത്തിയില്ലെന്നും ഇവർ പറയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

