ലണ്ടൻ : യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ഞായറാഴ്ച നടന്ന പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും 40 വര്‍ഷത്തോളം അതിന്റെ വാതില്‍ക്കല്‍ ഞങ്ങള്‍ കാത്തിരിന്നുവെന്നും എര്‍ദോഗൻ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തുര്‍ക്കി പാലിച്ചു. എന്നാല്‍ അവര്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സഖ്യത്തില്‍ ചേരുന്നതിന് വേണ്ടി ഇനിയും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും എര്‍ദോഗൻ പറഞ്ഞു. പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കാളിയാണെന്ന് കണ്ട അദ്ധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച നടപടിയെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (ഇസിഎച്ച്‌ആര്‍) അപലപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ധ്യാപകനായിരുന്ന യുക്‌സെല്‍ യാല്‍സിങ്കേയ്‌ക്ക് 2016ല്‍ തുര്‍ക്കിയില്‍ നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്നും കുറ്റക്കാരനാണെന്നും സ്ട്രാസ്ബര്‍ഗ് കോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇസിഎച്ച്‌ആറിന്റെ പ്രതികരണം. പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് കോടതിയുടെ പരാമര്‍ശം ബാധകമാണെന്ന് ഇസിഎച്ച്‌ആര്‍ വാദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016ല്‍ എര്‍ദോഗനെ പുറത്താക്കുന്നതിനായി നടത്തിയ പട്ടാള അട്ടമറി ശ്രമത്തിന് പിന്നില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതപ്രഭാഷകൻ ഫെത്തുള്ള ഗുലന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് തുര്‍ക്കിയുടെ കണ്ടെത്തല്‍. ഗുലന്റെ അനുയായികള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ബൈലോക്ക് എന്ന എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അദ്ധ്യാപകൻ ഉപയോഗിച്ചിരുന്നു. തുടര്‍ന്നാണ് പട്ടാള അട്ടിമറി ശ്രമത്തില്‍ ഇയാള്‍ക്കെതിരെ സ്ട്രാസ്ബര്‍ഗ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു ഇസിഎച്ച്‌ആര്‍. തുര്‍ക്കി നീതിന്യായ മന്ത്രി യെല്‍മാസ് ടുങ്ക് ഇസിഎച്ച്‌ആര്‍ന്റെ തീരുമാനം തള്ളിയിരുന്നു.