ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് നാടൻപാട്ട് കലാകാരൻ മരിച്ചു

ഷൊർണൂർ/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാടൻപാട്ട് കലാകാരൻ മരിച്ചു. ഫോക്ലോർ അവാർഡ് ജേതാവുകൂടിയായ ഓട്ടോ ഡ്രൈവർ കൂറ്റനാട് വാവന്നൂർ കുന്നത്തേരി രതീഷ് തിരുവരങ്കൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രതീഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പാലക്കാട്-ഗുരുവായൂർ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഷൊർണൂർ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ നീക്കിയത്.

Advertisements

20 വർഷമായി നാടൻപാട്ടുരംഗത്തുള്ള രതീഷിന് കേരള സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ഫോക്ലോർ പുരസ്കാരം, വേദവ്യാസ പുരസ്കാരം, കലാഭവൻമണി ഓടപ്പഴം പുരസ്കാരം തുടങ്ങി നിരവധി അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക, ചെണ്ട എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നാടൻ കലാപരിശീലനം നല്‍കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. അച്ഛൻ രാഘവൻ ഗുരുപൂജാ അവാർഡും ഫോക്ലോർ അവാർഡും നേടിയിട്ടുണ്ട്. ഭാര്യ: ശരണ്യ. മക്കള്‍: ആദിമയ, ആദിഷ്. സഹോദരൻ: ജയൻ.

Hot Topics

Related Articles