ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്തുനടന്ന വനിത; വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിത വില്ല്യംസ്

ന്യൂയോർക്ക്: ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് ഏഴിന് ഫ്ലോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍നിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയാണെന്ന് സുനിത പറഞ്ഞു. നാസയിലെ ബുച്ച്‌ വില്‍മോറും സ്റ്റാർലൈനറില്‍ സുനിതയ്ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങള്‍ക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം.

58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂണ്‍ 22 വരെ അവർ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012-ല്‍ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍പ്പോയ അവർ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവില്‍ ഏറ്റവും കൂടുതല്‍സമയം ബഹിരാകാശത്തുനടന്ന വനിത. നാസയുടെ കണക്കുപ്രകാരം ഇതുവരെയായി സുനിതാ വില്യംസ് 322 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതിയും സുനിതയുടെ പേരിലാണ്.

Hot Topics

Related Articles