തിരുവനന്തപുരം : നവരാത്രി പൂജയ്ക്കായുള്ള വിഗ്രഹ ഘോഷയാത്രയ്ക്ക് പതിമനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ്. ആനപ്പുറത്ത് എഴുന്നള്ളിയ സരസ്വതി ദേവിയേയും വെള്ളി കുതിരമേല്‍ എഴുന്നള്ളിയ കുമാര സ്വാമിയേയും പല്ലക്കില്‍ എഴുന്നള്ളിയ മുന്നൂറ്റി നങ്കയേയും ആയിരക്കണക്കിന് ഭക്തരുടെ സാനിധ്യത്തില്‍ ആചാര പരമായി വരവേറ്റു.
പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ രാജപ്രതിനിധികള്‍ ആചാരപൂര്‍വ്വം ഉടവാള്‍ ഏറ്റുവാങ്ങി. പോലീസ് ഘോഷയാത്രയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തിൽ വിഗ്രഹ ഘോഷയാത്രയെ വരവേറ്റു. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നാരംഭിച്ച വിഗ്രഹ ഘോഷയാത്ര മൂന്ന് ദിവസത്തെ പ്രയാണത്തിന് ശേഷമാണ് തിരുവനന്തപുരം നഗരത്തിലെത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പുതുച്ചേരി ലഫ്.ഗവര്‍ണ്ണര്‍ കെ.കൈലാഷ് നാഥന്‍,ആന്റണി രാജു എം.എല്‍.എ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.വി.പ്രകാശ് എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്രയുടെ ഇന്നത്തെ പ്രയാണം ആരംഭിച്ചത്. കരമനയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ചാനയിച്ചു. പത്മതീര്‍ത്ഥ കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതി മണ്ഡപത്തില്‍ സരസ്വതിദേവിയെ പൂജയ്ക്കിരുത്തി. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തിയത്. ഇതോടെ നവരാത്രി പൂജകള്‍ക്കും തുടക്കമാകമായി.