തിരുവല്ല : തിരുവല്ല കാരയ്ക്കലിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു. കാരയ്ക്കല്‍ മാധവശ്ശേരിൽ വടക്കേതിൽ വീട്ടിൽ തമ്പിയുടെ ഭാര്യ അമ്മിണി വർഗ്ഗീസ് (68) നാണ് അയൽവാസിയുടെ കുത്തേറ്റത്. അയൽവാസിയായ കുഴിയിൽ പുത്തൻ വീട്ടിൽ സജി (54) യാണ് അമ്മിണിയെ കുത്തി പരിക്കേല്‍പ്പിച്ചത്. പാചകം ചെയ്തു കൊണ്ടിരുന്ന അമ്മിണിയെ അടുക്കളയിൽ കടന്നു കയറിയ സജി
കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തി പരിക്കേൽപ്പിച്ചത്. വയറിനു ഗുരുതര
പരിക്കേറ്റ അമ്മിണിയെ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തിയതിനു ശേഷം ഓടി രക്ഷപെട്ട പ്രതിയെ പുളിക്കീഴ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിൽ നിന്ന് എത്തിയ ഫോറൻസിക് സംഘം വീട്ടിൽ തെളിവുകൾ ശേഖരിച്ചു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടു വന്ന് പോലീസ് തെളിവെടുപ്പ് നടത്തി. വെളളം എടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മുൻപ് കൊലപാതകക്കേസിൽ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് സജിയെന്ന് പോലീസ് അറിയിച്ചു.