ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

തിരുവല്ല : മുദ്ര ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. തിരുവല്ല തിരുമൂലപുരം പൊൻവേലിക്കാവ് കുരിശുമ്മൂട്ടിൽ താഴ്ചയിൽ ഇന്ദു കണ്ണൻ (39) വാണ്‌ തിരുവല്ല പോലീസിന്റെ പിടിയിലായത്. ചങ്ങാനാശ്ശേരി ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നും വ്യാഴാഴ്ച വൈകിട്ട് പിടിയിലായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി.15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ചശേഷം 203500 രൂപ തട്ടിയെടുത്തു എന്നുകാട്ടി തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ മേലേതിൽ ഗോപകുമാറിന്റെ ഭാര്യ സുനിത നൽകിയ പരാതിയിലാണ് അറസ്റ്റ്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ നിരവധി പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം, അന്വേഷണം വ്യാപിപ്പിച്ചു. ചങ്ങനാശ്ശേരി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഇവരുടെ വഞ്ചനയിൽ പ്പെട്ട് പണം നഷ്ടമായതായി പറയപ്പെടുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു. കഴിഞ്ഞവർഷം നവംബർ 25 ന് കുറ്റൂരിൽ വച്ച് നേരിട്ടും, തുടർന്ന് പലദിവസങ്ങളിലായി ഗൂഗിൾ പേ വഴിയും സുനിതയുടെയും മറ്റുചിലരുടെയും കയ്യിൽ നിന്നും ഇത്രയും തുക തട്ടിയെടുത്തശേഷം ലോൺ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തില്ല എന്നാണ് പരാതി. തിരുവല്ല കുറ്റൂരുള്ള ബാങ്കിലെ പ്രതിയുടെ അക്കൗണ്ട് പരിശോധിച്ച പോലീസ് അന്വേഷണസംഘത്തിന് പണം തട്ടിയെടുത്തത് ബോധ്യപ്പെടുകയും, പ്രതിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതിനെതുടർന്നാണ് ഇന്നലെ ഇവർ പോലീസിന്റെ വലയിലായത്.

Advertisements

/ചങ്ങനാശ്ശേരിയിൽ നടത്തിയ തട്ടിപ്പിനിടെ വീട്ടുകാരെ വിശ്വാസത്തിലെടുക്കാൻ വേണ്ടി, തനിക്ക് തിരുവല്ല വിജിലൻസിൽ ജോലിയാണെന്ന് പറഞ്ഞതായും, സന്തതസഹചാരിയായി ഒരു യുവാവ് ഒപ്പമുള്ളതായും, പുളിക്കീഴ് ബീവറേജസിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് രണ്ടുപേരിൽ നിന്നും, തിരുവല്ല റവന്യു ടവറിൽ ജോലി ലഭ്യമാക്കാമെന്ന് വാക്കുകൊടുത്തശേഷം ഒരാളിൽ നിന്നും തുകകൾ കബളിപ്പിച്ച് വാങ്ങിയെന്നും വ്യക്തമായിട്ടുണ്ട്. ചങ്ങാനാശ്ശേരിയിൽ കബളിപ്പിക്കപ്പെട്ടവർ തിരുവല്ല വിജിലൻസ് ഓഫീസിൽ തിരക്കിയപ്പോഴാണ് ചതി ബോധ്യപ്പെട്ടത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ മുങ്ങിനടന്ന യുവതി, കഴിഞ്ഞദിവസം ഫോൺ ഉപയോഗിച്ചപ്പോൾ, ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് കുടുങ്ങിയത്. തിരുവല്ല എസ് ഐ നിത്യ സത്യന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എ എസ് ഐ ബിജു ഡി, സി പി ഓമാരായ മനോജ്‌, അവിനാഷ് എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles