75കാരിയെ കാടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുന്നു

തൃശ്ശൂർ: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ കാണാതായ വയോധികക്കായി വീണ്ടും തെരച്ചില്‍ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളില്‍ കാണാതായത്. എന്നാല്‍ വയോധികയെ കാട്ടിനുള്ളില്‍ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്ബോഴും 75കാരിയെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടില്‍ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി. തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതല്‍ തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു.

രാത്രിയോടെ നിർത്തി വെച്ച തെരച്ചില്‍ ഇന്നലെ വീണ്ടും പുനരാരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയിലാണ് ഇന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്താനുള്ള തീരുമാനം വരുന്നത്. നിലവില്‍ അതിരപ്പള്ളിയില്‍ ഡ്രോണുപയോഗിച്ച്‌ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. വനം വകുപ്പും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. വയോധിക ഉള്‍ക്കാട്ടിലെങ്ങാനും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡ്രോണ്‍ പരിശോധന നടത്തുന്നത്.

Hot Topics

Related Articles