ന്യൂഡല്‍ഹി: എൻ.ഐ.എ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബുധനാഴ്ച രാത്രി നടന്ന ഓപ്പറേഷനിലാണ് ഭീകരരെ കീഴടക്കിയത്.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി മുതല്‍ സുരക്ഷാ സേന പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നു. തുടർന്നാണ് വെടിവെപ്പ് നടന്നത്. ലഷ്കർ ഇ തോയ്ബ കമാൻഡർ റെഡ്വാനി പയീൻ സ്വദേശി ബാസിത് അഹമ്മദ് ദർ, മോമിൻ ഗുല്‍സാർ, ഫഹിം അഹമ്മദ് ബാബ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കമുള്ള 18 പേരെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് കശ്മീർ ഐ.ജി വി.കെ ബിർദി വ്യക്തമാക്കി.
മെയ് നാലിന് വ്യോമസേന വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടത്തുകയും ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തിന് ശേഷം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന കർശമാക്കിയിരുന്നു.
ഇതിനിടെ ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവർ പുറത്തുവിട്ടിരുന്നു. അക്രമികളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ പാകിസ്താൻ കാമാൻഡോ ഇല്ല്യാസ്, പാക് ഭീകരൻ ഹദൂണ്‍, ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു ഹംസ എന്നിവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.