കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്‍റെ പേരിൽ പുറത്തായ 49 പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്‍റെ ഭാഗമാകും.
അതേസമയം, മേപ്പാടി ദുരന്തത്തിന് ആണ്ടു തികയുമ്പോൾ വീടുകളുടെ നിർമ്മാണ പ്രവർത്തി തുടങ്ങിയെങ്കിലും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് കടക്കണിയിൽ ആയവർക്ക് ഒന്നും പുനരധിവാസം നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായില്ല. കച്ചവടക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നു റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. എന്നാൽ, സർവ്വത്ര കെടുകാര്യസ്ഥതയാണെന്നും പിശുക്കൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം വാർഷിക ചടങ്ങുകൾ പൂർത്തിയായപ്പോൾ സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകൾ ഒന്നിന്‍റെ മാതൃക മാത്രാണ് പൂര്‍ത്തിയായത്. ഡിസംബറോടെ ആദ്യഘട്ട വീടുകൾ പൂർത്തിയാക്കുമെന്നാണ് മന്ത്രി കെ രാജൻ പറഞ്ഞത്.
ഒരു വർഷത്തോളം എടുത്തിട്ടും ജോലി നഷ്ടപ്പെട്ടവർക്കും കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും അവരുടെ ജീവനോപാധി തിരിച്ചു നിൽക്കുന്ന കാര്യത്തിൽ ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ലെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് കുറ്റപ്പെടുത്തി.
വീട് നൽകുന്നവരുടെ രണ്ടാം പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പട്ടികയിൽ 200ലേറെ പേരുണ്ടെന്നാണ് മന്ത്രി രാജൻ ഇന്ന് വ്യക്തമാക്കിയത്.പുഴയുടെ 50 മീറ്റർ പരിധിക്ക് പുറത്തുള്ള നൂറുകണക്കിന് പേർ ഈ പട്ടികയും കാത്തിരിക്കുകയാണ്. 80 കടകളാണ് ചൂരൽമല ടൗണിൽ മാത്രം തകർന്നതും അടച്ചു പൂട്ടിയതും. ഈ കടയുടമകൾ ഇന്ന് ചൂരൽമലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുഴ പുനരുദ്ധരിക്കാൻ 190 കോടി നീക്കിവെച്ച സർക്കാർ കച്ചവടക്കാരുടെ ജീവിതം കാണുന്നില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.