പശ തേച്ച് ഒട്ടിച്ച ഷൂവിൽ നിന്ന് പാക്കിസ്ഥാനെ കടപുഴക്കിയ ലോകകപ്പിലേക്ക് ..! സിംബാവയുടെ തിരിച്ചുവരവിന്റെ കഥ ജിതേഷ് മംഗലത്ത് എഴുതുന്നു

ടീം സ്പിരിറ്റ്

ജിതേഷ് മംഗലത്ത്

ഒരു വർഷം മുമ്പാണെന്നു തോന്നുന്നു,റയാൻ ബേളെന്ന സിംബാബ്വെ ക്രിക്കറ്റർ തന്റെ ഷൂ ഗ്ലൂ വെച്ച് ഒട്ടിക്കുന്നതിന്റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തത്.സ്പോൺസർഷിപ്പില്ലാതെ,കൃത്യമായ ഒരു അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റം ഇല്ലാതെ തകർന്നടിഞ്ഞു കിടക്കുന്ന ഒരു ഇന്റർനാഷണൽ ടീമിന്റെ എല്ലാ പരിതാപാവസ്ഥയും ആ ട്വീറ്റിലുണ്ടായിരുന്നു.ഫ്ലവർ സഹോദരന്മാരുടെ,ഹീത്ത് സ്ട്രീക്കിന്റെയും,നീൽ ജോൺസന്റെയും,പോൾ സ്ട്രാങ്ങിന്റെയും സിംബാബ്വെ,ഏതു വലിയ ടൂർണമെന്റിലും കരുത്തന്മാരുടെ ഉറക്കം കെടുത്തിയിരുന്ന,യൂട്ടിലിറ്റി ക്രിക്കറ്റ് അതിന്റെ പരമാവധിയിൽ കളിച്ചിരുന്ന സിംബാബ്വെ..ആ ട്വീറ്റ് അവർ നേരിടുന്ന തകർച്ചയുടെ ആഴം വെളിവാക്കുന്ന ഒന്നായിരുന്നു.രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം പ്യൂമ ബേളിന് അയാൾക്കാവശ്യമായ ക്രിക്കറ്റിംഗ് ഗിയറുകൾ എത്തിച്ചു.ഒപ്പം ഒരു ട്വീറ്റും”ഗ്ലൂ മാറ്റിവെക്കാൻ സമയമായി”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നരക്കൊല്ലത്തിനിപ്പുറം സിംബാബ്വെ ക്രിക്കറ്റ് അതിന്റെ സുവർണ്ണദശയിലേക്കുള്ള തിരിഞ്ഞുനടത്തത്തിലാണ്.പാകിസ്ഥാനെ അവർ അട്ടിമറിച്ചു എന്ന പ്രയോഗം പോലും ഒരർത്ഥത്തിൽ തെറ്റാണെന്നേ ഞാൻ പറയൂ.131 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാക് ബാറ്റിംഗ് നിര ഒരു സമയത്തുപോലും സുരക്ഷിതതീരത്താണെന്നു തോന്നിച്ചില്ല.തങ്ങളുടെ വിന്റേജ് ദിനങ്ങളെ ഓർമ്മിപ്പിക്കും വിധം സിംബാബ്വെ കളിക്കാരോരോരുത്തരും ഹൃദയം കൊണ്ട് പന്തെറിഞ്ഞു,ഫീൽഡ് ചെയ്തു.ഒന്നും പാകിസ്ഥാന് അനായാസമായിരുന്നില്ല.ഒരിടത്തും അവർക്കൊരു മേൽക്കൈയുണ്ടെന്ന് തോന്നിയുമില്ല.അങ്ങനെയൊന്നുണ്ടെന്നുള്ള തോന്നൽ ജനിക്കുന്നതിനു മുമ്പെ സിംബാബ്വെ ടീം അതിന്റെ ചിറകരിഞ്ഞു.80 ന് 3 എന്ന നിലയിൽ സ്ഥിരത നേടിയെന്ന തോന്നലുളവാകെയാണ് സിക്കന്ദർ റാസ ഒരൊറ്റ ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തുന്നത്.തന്റെ തൊട്ടടുത്ത ഓവറിൽ മൂന്നാം വിക്കറ്റും വീഴ്ത്തുന്ന റാസ പാകിസ്ഥാനെ തള്ളിയിടുന്നത് സമ്മർദ്ദത്തിന്റെ നിലയില്ലാക്കയത്തിലേക്കാണ്.അവിടെ നിന്നും രക്ഷപ്പെടുമെന്ന് തോന്നുമ്പോൾ റിച്ചാർഡ് എംഗാരവ എന്ന ലെഫ്‌റ്റ് ആം സീമർ എറിയുന്നത് ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓവറുകളിലൊന്നാണ്.വെറും 3 റൺസ് മാത്രം പിറന്ന ആ ഓവറിനൊടുവിൽ പാക്കിസ്ഥാൻ അനിവാര്യമായ ദുരന്തം മുന്നിൽക്കാണുന്നുണ്ട്.

സിംബാബ്വെ കാഴ്ച്ച വെച്ചത് വെറുമൊരു അട്ടിമറിയല്ല.ക്ലിനിക്കൽ പെർഫക്ഷനോടെ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് ടീം നടത്തിയ സമ്പൂർണ്ണ മേധാവിത്തമായിരുന്നത്.23 കൊല്ലം മുമ്പെ ഒരു ലോകകപ്പിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച,ഓസ്ട്രേലിയയുടെ കൂറ്റൻ സ്കോറിനെ കൂസാതെ കളിച്ച പഴയൊരു സിംബാബ്വെ ടീമിനെ ഓർമ്മയിൽ കൊണ്ടുവരുന്നുണ്ട് ഈ കൂട്ടം.ഗ്ലൂ വെച്ചൊട്ടിക്കുന്ന ക്രിക്കറ്റിംഗ് ഗിയറുകളുടെ ലോകത്തുനിന്ന് സകലതിനോടും പോരാടി അവരിന്നീ വിജയം സ്വന്തമാക്കുമ്പോൾ ആത്യന്തികമായി ജയിക്കുന്നത് ഗെയിമാണ്.കൺഗ്രാറ്റ്സ് ടീം സിംബാബ്വെ❤️
ഗ്രൂപ്പ് വൈഡ് ഓപ്പണായിരിക്കുന്നു;ടൂർണമെൻറ്റും.

Hot Topics

Related Articles