ടി.വി. സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു; ആഡംബര ഫ്ളാറ്റിൽ നിന്ന് 13 കാരൻ അതിസാഹസികമായി മോഷ്ടിച്ചത് 10 ലക്ഷം രൂപയുടെ സ്വർണം

സൂറത്ത്: ഫ്ളാറ്റില്‍ നിന്ന് പത്തുലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത് 13 വയസ്സുകാരൻ. സൂറത്തിലെ പിപ്ലോഡിലെ ആഡംബര ഫ്ളാറ്റിലാണ് 13-കാരൻ ‘അതിസാഹസികമായ’ രീതിയില്‍ കവർച്ച നടത്തിയത്. സംഭവത്തില്‍ 13-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഏപ്രില്‍ 26-നാണ് പിപ്ലോഡില്‍ പ്രിയങ്ക കോത്താരി എന്നിവരുടെ ആഡംബര ഫ്ളാറ്റില്‍ മോഷണംനടന്നത്. പാർപ്പിട സമുച്ചയത്തിലെ മറ്റൊരു ഫ്ളാറ്റില്‍ ബന്ധുവിനൊപ്പം താമസിക്കാനെത്തിയ 13-കാരൻ പ്രിയങ്ക കോത്താരിയുടെ ഫ്ളാറ്റില്‍ കയറി പണവും സ്വർണവും മോഷ്ടിക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി ഒരു കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് 13-കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ മോഷണത്തിന്റെ ചുരുളഴിയുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സി.ഐ.ഡി’ എന്ന ടി.വി. സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താൻ മോഷണം നടത്തിയതെന്നായിരുന്നു 13-കാരന്റെ മൊഴി. വിലകൂടിയ സ്മാർട്ട്ഫോണ്‍ വാങ്ങാനായാണ് കവർച്ച ആസൂത്രണംചെയ്തതെന്നും ബാലൻ പോലീസിനോട് സമ്മതിച്ചു. 

കെട്ടിടത്തിലെ മൂന്നാംനിലയില്‍നിന്ന് പൈപ്പ് വഴി ഊർന്നിറങ്ങിയാണ് 13-കാരൻ ഒന്നാംനിലയിലെ ഫ്ളാറ്റില്‍ മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ബന്ധുവിനൊപ്പം മൂന്നാംനിലയിലെ ഫ്ളാറ്റിലാണ് 13-കാരൻ താമസിച്ചിരുന്നത്. ബന്ധുവിന്റെ ഫ്ളാറ്റിലെ ശൗചാലയത്തിന്റെ വെന്റിലേഷൻ കുട്ടി ഇളക്കിമാറ്റിയിരുന്നു. ഇതുവഴി കെട്ടിടത്തിലെ പൈപ്പിലൂടെ ഊർന്നിറങ്ങുകയും ഒന്നാംനിലയിലെ ഫ്ളാറ്റിന്റെ ശൗചാലയത്തിന് സമീപമെത്തുകയുംചെയ്തു. പിന്നാലെ ഈ ശൗചാലയത്തിന്റെ വെന്റിലേഷൻ ഇളക്കിമാറ്റി അകത്തുകയറി. 

പ്രിയങ്ക കോത്താരിയുടെ ഫ്ളാറ്റില്‍നിന്ന് 120 ഗ്രാം തൂക്കംവരുന്ന സ്വർണ ബ്രേസ്ലെറ്റും സ്വർണമാലയും സ്വർണമോതിരവുമാണ് കുട്ടി മോഷ്ടിച്ചത്. ഇതിനുപുറമേ പതിനായിരം രൂപയും കൈക്കലാക്കി. മോഷണത്തിന് ശേഷം ശൗചാലയത്തിലെ വെന്റിലേഷൻ വഴി തിരികെയിറങ്ങി. തുടർന്ന് പൈപ്പില്‍ പിടിച്ച്‌ മുകളിലേക്ക് കയറുകയും മൂന്നാംനിലയിലെ ബന്ധുവിന്റെ ഫ്ളാറ്റിലെത്തുകയുംചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും പണവും ബന്ധുവിന്റെ ഫ്ളാറ്റിലെ ശൗചാലയത്തില്‍ സീലിങ്ങിനിടയിലാണ് ഒളിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. 

സംഭവത്തില്‍ പ്രാഥമിക ഘട്ടത്തില്‍ പോലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയില്‍ നിർണായകമായ ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇത് ഒരു കുട്ടിയുടെ കാല്‍പ്പാടുകളാണെന്നും പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു.

പതിവായി ഉപയോഗിക്കാത്ത ശൗചാലയത്തിലൂടെയാണ് 13-കാരൻ പ്രിയങ്ക കോത്താരിയുടെ ഫ്ളാറ്റിനുള്ളില്‍ കടന്നിരുന്നത്. അതിനാല്‍ പൊടിപിടിച്ച്‌ കിടന്നിരുന്ന ശൗചാലയത്തിനുള്ളില്‍ 13-കാരന്റെ കാല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞിരുന്നു. മോഷണം നടത്തിയത് ഒരു കുട്ടിയാണെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും 13-കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Hot Topics

Related Articles