സ്പോർട്സ് ഡെസ്ക്ക് : വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് പാകിസ്താൻ വേദിയാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഉടൻ പുതിയ വേദി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.വേദി പാകിസ്താനില്‍നിന്ന് മാറ്റി യു.എ.ഇയിലോ അതല്ലെങ്കില്‍ ഹൈബ്രിഡ് മോഡലിലോ ടൂര്‍ണമെന്റ് നടത്താനാണ് ഐ.സി.സി നീക്കം. 1996നുശേഷം പാകിസ്താൻ വേദിയാകുന്ന പ്രധാന ഐ.സി.സി ടൂര്‍മെന്റായിരുന്നു 2025ലെ ചാമ്പ്യൻസ് ട്രോഫി. ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് വേദി മാറ്റുന്നതെന്നാണ് വിവരം.
കഴിഞ്ഞ ഏഷ്യ കപ്പ് പാകിസ്താനില്‍ മാത്രമായി നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈബ്രിഡ് മോഡലില്‍ ശ്രീലങ്ക കൂടി വേദിയാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിക്കൊടുവില്‍ ഇന്ത്യയുടെ മത്സരങ്ങളും ഫൈനലും ഉള്‍പ്പെടെ ശ്രീലങ്കയില്‍ നടത്തുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് ബി.സി.സി.ഐ. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാൻ കൂടിയായ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ സമ്മര്‍ദത്തിനൊടുവിലാണ് ഏഷ്യ കപ്പിന് ശ്രീലങ്ക കൂടി വേദിയായത്.
ആതിഥേയത്വത്തില്നിന്നു തങ്ങളെ മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന് പി.സി.ബി ചെയര്മാൻ നജാം സേത്തി അന്ന് പറഞ്ഞിരുന്നു. പാകിസ്താനിലേക്ക് ടീമിനെ അയക്കില്ല എന്ന ഇന്ത്യയുടെ നിലപാടാണ് ചാമ്പ്യൻസ് ട്രോഫി വേദി മാറ്റുന്നതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, ഐ.സി.സിയോ പാക് ക്രിക്കറ്റ് ബോര്‍ഡോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.