മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയിട്ടും പ്രീ ക്വാര്‍ട്ടര്‍ ഫൈനലിക്ക് നേരിട്ട് യോഗ്യത നേടാന്‍ കേരളത്തിനായില്ല.അതേസമയം, രണ്ടാം സ്ഥാനക്കാരായ മുംബൈ നേരിട്ട് ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ പോരില്‍ കേരളം മുംബൈയോട് പരാജയപ്പെട്ടിരുന്നു. അതുതന്നെയാണ് മുംബൈക്ക് ഗുണം ചെയ്തത്. ഗ്രൂപ്പില്‍ ഇരുവര്‍ക്കും 20 പോയിന്റ് വീതമാണുള്ളത്. മാത്രമല്ല, നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ കേരളമായിരുന്നു മുന്നില്‍. എന്നാല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാണ് ജയിച്ചതെന്ന് നോക്കിയാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയവരെ തിരഞ്ഞെടുത്തത്. കേരളം ഇനി പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കണം. മഹാരാഷ്ട്രയെയാണ് കേരളം നേരിടുക. ഈ മാസം ഒമ്പതിനാണ് മത്സരം.
രണ്ട് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണുള്ളത്. മറ്റൊരു മത്സരത്തില്‍ ബംഗാള്‍, ഗുജറാത്തിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ കേരളം ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെയാണ് സഞ്ജുവും സംഘവും നേരിടുക. പ്രീ ക്വാര്‍ട്ടര്‍ ഒന്നിലെ വിജയികള്‍ ഹരിയാനക്കെതിരെ കളിക്കും. മറ്റൊരു ക്വാര്‍ട്ടറില്‍ മുംബൈ, തമിഴ്നാടിനെ നേരിടും. കര്‍ണാടകയ്ക്ക് വിദര്‍ഭയാണ് എതിരാളി. അഞ്ച് ഗ്രൂപ്പിലേയും മികച്ച രണ്ടാം സ്ഥാനക്കാരായിട്ടാണ് കര്‍ണാടക നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്. ഒരു മത്സരം മാത്രം തോറ്റ അവര്‍ക്ക് 24 പോയിന്റുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് (139 പന്തില്‍ 128) സെഞ്ചുറി നേടിയിട്ടും റെയില്‍വേസിനെതിരെ കേരളം 18 റണ്‍സിന് തോല്‍ക്കുകയായിരുന്നു. ചിക്കനഹള്ളി, കിനി സ്പോര്‍ട്സ് അറീന ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി റെയില്‍വേസ് 256 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് ഗോപാല്‍ (53) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്.