മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ടി20യിലെ ഭാവി ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ പ്രതിനിധികള്‍ താരവുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തവര്‍ഷം ജൂണില്‍ വെസ്റ്റ് ഇൻഡീസ്, അമേരിക്ക എന്നിവിടങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുന്‍പ് ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ടീം നായകന് രോഹിത് ശര്‍മ, പരിശീലകന് രാഹുല്‍ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഈ യോഗത്തിലാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും ടി20 ഭാവിയെ കുറിച്ചും ചര്‍ച്ച നടന്നത്. അവസാന അവസരം എന്ന നിലയ്ക്ക് രോഹിതിനെ ടി20 ലോകകപ്പ് സ്ക്വാഡിലേക്കും പരിഗണിക്കാനാണ് ബിസിസിഐയുടെ ആലോചന.
എന്നാല്‍, വിരാട് കോലിയുടെ കാര്യങ്ങള്‍ അങ്ങനെയല്ല. ആദ്യ പന്ത് മുതല്‍ തന്നെ തകര്‍ത്തടിക്കുന്ന ഒരു ബാറ്റര്‍ മൂന്നാം നമ്ബറില്‍ വേണമെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രീസില്‍ നിലയുറപ്പിച്ചാണ് വിരാട് കോലി റണ്‍സ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ടീമില്‍ മാറ്റം അനിവാര്യമാണെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ കോലിയെ ഒരുപക്ഷെ ലോകകപ്പ് സ്ക്വാഡിലേക്കും പരിഗണിച്ചേക്കാം. നിലവിലെ സാഹചര്യത്തില്‍ കോലിയില്ലാതെ കളിക്കാനിറങ്ങിയാല് മൂന്നാം നമ്ബറിലേക്ക് എത്താന്‍ ടീം പ്രഥമ പരിഗണന നല്‍കുന്നത് ഇഷാന് കിഷനാണ്. അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയന്‍ പരമ്ബരയില്‍ ഉള്‍പ്പടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ ഇഷാന് കിഷന് സാധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലോ യശസ്വി ജയ്സ്വാളോ ആയിരിക്കും ഓപ്പണര്‍ ആകുക. ബാക്ക് അപ്പ് ഓപ്പണാറായി ഇവരില്‍ ഒരാള്‍ തന്നെ സ്ക്വാഡിലും ഇടം പിടിച്ചേക്കും. മൂന്നാം നമ്ബറില്‍ ഇഷാന് കിഷൻ കളിച്ചാല്‍ പിന്നാലെ സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും കളിക്കാനിറങ്ങുക. ഈ സാഹചര്യത്തില്‍ കോലിയുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും ബിസിസിഐ അന്തിമ തീരുമാനമെടുക്കുക.