കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലൂടെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞുങ്ങളുടെ സംഗമം ഹൃദയപൂർവ്വം 2.0 സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ താരവും ടെലിവിഷൻ അവതാരകയുമായ ജ്യൂവൽ മേരി സംഗമത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിച്ചു ചികിത്സകളിലൂടെയും, ശസ്ത്രക്രിയയിലൂടെയും പുനർജ്ജന്മം നേടിയ കുട്ടികളും മാതാപിതാക്കളുമായിരുന്നു കൂട്ടായ്മയിൽ പങ്കെടുത്തത്.
കുട്ടികളോടൊപ്പം പാട്ടുപാടിയും നൃത്തംവെച്ചും സന്തോഷം പങ്കിട്ട ജ്യൂവൽ മേരി ഓരോ നിമിഷവും സന്തോഷം കണ്ടെത്താൻ നാം പരിശ്രമിക്കണമെന്നും, കുട്ടികളോടൊപ്പം കുട്ടികളെപ്പോലെ നൃത്തം വയ്ക്കുന്ന ഡോക്ടർമാരെ കാണുന്നത് ചുരുക്കമാണെന്നും പറഞ്ഞു. പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളിലായി പ്രാഗത്ഭ്യം തെളിയിച്ച 11 ഡോക്ടർമാരും, വിദഗ്‌ധ പരിശീലനം ലഭിച്ച നഴ്സുമാർ ടെക്നോളജിസ്റ്റുകൾ മുതലായവരുടെ സേവനവും ഉത്തരകേരളത്തിൽ കുട്ടികളുടെ ഹൃദയ ചികിത്സാരംഗത്ത് കോഴിക്കോട് ആസ്റ്റർ മിംസിനെ മുൻപന്തിയിൽ നിർത്തുന്നു. ഇക്കാലയളവിൽ ഏഴായിരത്തോളം കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയയും, ഇൻ്റെർവെൻഷനൽ പ്രോസിജറുകളും ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ ചികിത്സകൾ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഹൃദ്യം പദ്ധതി, ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായം ഉൾപ്പെടെ നിരവധി ചികിത്സാ സഹായങ്ങളിലൂടെ സൗജന്യ ചികിത്സ നേടിയവരാണ് ഏറെപ്പേരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊൻമാടത്ത്, കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. രേണു പി കുറുപ്പ്, കൺസൾട്ടൻ്റ് മാരായ ഡോ രമാദേവി, ഡോ പ്രിയ പി എസ്, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ ഗിരീഷ് വാര്യർ, സീനിയർ കൺസൾട്ടൻ്റ് ഡോ ശബരിനാഥ് മേനോൻ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി എ അബ്ദുൽ ഗഫൂർ, മെറാൽഡ ജൂവലറി ഫൗണ്ടർ & ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ, കുട്ടികളുടെ ചികിത്സാ വിഭാഗം തലവൻ ഡോ സുരേഷ്‌കുമാർ, കൺസൾട്ടൻ്റ് ഡോ സുധാ കൃഷ്ണനുണ്ണി, തുടങ്ങിയവർ സംസാരിച്ചു.