ന്യൂസ് ഡെസ്ക് : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് പ്രഫുല്‍ പട്ടേല്‍ (അജിത് പവാര്‍ പക്ഷം) ഉള്‍പ്പെട്ട അഴിമതിക്കേസ് അവസാനിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ).2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അവസാനിപ്പിച്ചത്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളിയാണ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന സമയത്ത് വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്. ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം 2017 മേയിലാണ് വ്യോമയാന മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സിബിഐ ഏറ്റെടുത്തത്.
പ്രഫുല്‍ എയര്‍ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. എയര്‍ ഇന്ത്യയ്ക്കായി വിമാനങ്ങള്‍ ഏറ്റെടുക്കല്‍ പരിപാടി നടക്കുമ്പോഴായിരുന്നു വിമാനങ്ങള്‍ പാട്ടത്തിനെടുത്തതെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഫുല്‍ പട്ടേലിനും ഉദ്യോഗസ്ഥര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. കേസ് അവസാനിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടും സിബിഐ കോടതിക്ക് മുൻപാകെ സമര്‍പ്പിച്ചിട്ടുണ്ട്.