തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി മുൻ ജഡ്ദജി എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണർ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുൻ വയനാട് ഡിവൈ.എസ്.പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കാനാണ് നിർദ്ദേശം. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. സി.ബി.ഐ അന്വേഷണത്തില്‍ അന്തിമതീരുമാനം വരുംമുമ്ബാണ് ഗവർണർ അന്വേഷണ കമ്മിഷനെ നിയമിച്ചത്.
സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെ, ക്യാമ്ബസിനുള്ളിലെ ക്രൂരമായ അക്രമം തടയുന്നതില്‍ വാഴ്സിറ്റി അധികൃതർക്കുണ്ടായ വീഴ്ച, അക്രമത്തിനു പിന്നിലെ ഗൂഢാലോചന എന്നിവയാവും അന്വേഷിക്കുക. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ പാലിക്കേണ്ട നടപടികള്‍ കമ്മിഷൻ ശുപാർശ ചെയ്യും. ചെലവ് വെറ്ററിനറി യൂണിവേഴ്സിറ്റി വഹിക്കും.