കൊച്ചി: കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയില്‍ ദില്ലിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്ന് നിയുക്ത എംപി സുരേഷ് ഗോപി. ഒന്നോ രണ്ടോ വകുപ്പില്‍ ഒതുങ്ങിപ്പോയാല്‍ കേരളത്തിന് വേണ്ടി ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാൻ പറ്റാതെയാകും. മന്ത്രി സ്ഥാനം ചങ്ങല പോലെയാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകും.10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതല്‍ താല്പര്യമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
വോട്ടുകള്‍ കിട്ടിയത് നടൻ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും സുരേഷ് ഗോപി പ്രതികരിച്ചു. മറുപടി എന്റെ കയ്യില്‍ ഉണ്ട്, പക്ഷേ പറയുന്നില്ല. മറുപടി പറഞ്ഞാല്‍ ഞാൻ ലീഡറിന് നല്കിയ ചെളിയേറു ആകും അത്. ലീഡറിന് തന്റെ നെഞ്ചില്‍ ഇപ്പോഴും സ്ഥാനമുണ്ട്. ബിജെപി വോട്ടുകള്‍ മാത്രം അല്ല എല്ലാരും തനിക്കൊപ്പം നിന്നു. ബിജെപി തനിക്കായി അവിടെ മികച്ച പ്രവർത്തനം നടത്തിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.