കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക സംഘർഷം. നോർത്ത് 24 പർഗാനസില്‍ പ്രദേശിക നേതാവിന്റെ കാറിന് നേരെ ബോംബേറും വെടിവയ്പ്പുമുണ്ടായി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് ബിജെപി നേതൃത്വം പ്രതികരിക്കുന്നത്. പലയിടത്തും ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. യുവ ഡോക്ടറുടെ മനുഷ്യത്വ രഹിതമായ കൊലപാതകത്തില്‍ എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കുന്നു എന്നാണ് പ്രതിഷധം രൂക്ഷമായതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.
ഇന്നലത്തെ സെക്രട്ടേറിയേറ്റ് മാർച്ചില്‍ പങ്കെടുത്തവർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെതിരെ സർക്കാർ കർശന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കൊല്‍ക്കത്തയിലുള്‍പ്പടെ പൊതുഗതാഗതം തടസപ്പെട്ടു. പലയിടത്തും കടകള്‍ തുറന്നില്ല. നോർത്ത് 24 പർഗാനസിലെ ഭാർപര മേഖലയില്‍ ബിജെപി നേതാവ് പ്രിയങ്കു പാണ്ഡെയുടെ വാഹനത്തിന് നേരെ ബോംബേറും വെടിവയ്പ്പുമുണ്ടായത്. വാഹനത്തിന് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവറുള്‍പ്പടെ രണ്ട് പേർക്ക് പരിക്കേറ്റെന്നും, ഒരാളുടെ നില ഗുരുതരമാണെന്നും നേതാക്കള്‍ പറയുന്നത്.