കായംകുളം: ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വർഷം തടവ്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ആത്മഹത്യാ പ്രേരണയ്ക്ക് 12 വർഷം തടവും 1,20,000 രൂപ പിഴയുമാണ് ശിക്ഷ. ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില്‍ നിന്നും പിടികൂടിയാണ് കോടതിയില്‍ ഹാജരാക്കിയത്.
2018 ഫെബ്രുവരി 13നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസിയും ബന്ധുവുമായ സുരേഷുമായി ആതിര അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ ഭാര്യയും കുട്ടികളുമുള്ള സുരേഷുമായുള്ള ബന്ധത്തില്‍ നിന്നും ആതിരയെ വിലക്കുകയും മറ്റ വിവാഹാലോചനകള്‍ നോക്കുകയും ചെയ്തു. ഇതിനിടെയിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതിര മറ്റാരെയെങ്കിലും വിവാഹം കഴിക്കുമെന്ന വിരോധത്തില്‍ സുരേഷ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാപിതാക്കള്‍ ശകാരിച്ചതിലുള്ള മനോവിഷമത്തിലാണ് ആതിര ജീവനൊടുക്കിയതെന്ന് പിതാവ് രവി മാന്നാർ പൊലീസില്‍ മൊഴി നല്‍കി. തുടർന്ന് അസ്വഭ്വാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്. ഫെബ്രുവരി 14ന് ആതിരയുടെ ഇൻക്വസ്റ്റ് നടപടികള്‍ നടക്കുന്ന സമയത്ത് നാട്ടുകാരാണ് സുരേഷിന്‍റെ പ്രേരണയിലാണ് ആതിര ജീവനൊടുക്കിയതെന്ന് ആദ്യം പൊലീസിനോട് പറയുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 33 തവണ സുരേഷ് ആതിരയുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി.
ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ച പൊലീസ് സുരേഷിന്‍റെ പ്രേരണയിലാണ് ആതിര ജീവനൊടുക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. ഫോണില്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ റെക്കോർഡുകള്‍ ഉണ്ടായിരുന്നത് കേസില്‍ ബലമായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ പറഞ്ഞു. ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. കോടതിയില്‍ ഹാജരാവാഞ്ഞതോടെ വിചാരണ നീണ്ടു. ഒടുവില്‍ പത്തനംതിട്ടയിലെ ഒളി സങ്കേതത്തില്‍ നിന്നാണ് പൊലീസ് സുരേഷിനെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.